ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനെത്തുടർന്ന് ജനജീവിതം സ്തംഭിച്ചു. വിനോദസഞ്ചാരികളടക്കം ആയിരക്കണക്കിന് ആളുകളാണ് വഴിയിൽ കുടുങ്ങിക്കിടക്കുന്നത്.
മഞ്ഞുവീഴ്ച ശക്തമായതോടെ ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടു. ജമ്മു കശ്മീരിലെ കിഷ്ത്വാർ, കുൽഗാം, ബന്ദിപ്പോറ, ശ്രീനഗർ, പുൽവാമ, കുപ്‌വാര എന്നിവിടങ്ങളിൽ സ്ഥിതി രൂക്ഷമാണ്. വിവിധ ഇടങ്ങളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
നവ്യുഗ് ടണലിന് സമീപം മഞ്ഞ് അടിഞ്ഞുകൂടിയതിനെത്തുടർന്ന് ദേശീയപാത 44-ൽ വാഹനസഞ്ചാരം നിരോധിച്ചു. മുഗൾ റോഡ്, എസ്എസ്ജി റോഡ് തുടങ്ങിയ പ്രധാന പാതകളും നിലവിൽ അടച്ചിരിക്കുകയാണ്.
ഹിമാചൽപ്രദേശിലും മഞ്ഞ് വീഴ്ച അതിശക്തമായിട്ടുണ്ട്. മോശം കാലാവസ്ഥയില്‍ സംസ്ഥാനത്തെ 1,250ലധികം റോഡുകള്‍ അടച്ചു. ചുരങ്ങളും ലിങ്ക് റോഡുകളും മഞ്ഞുമൂടിയ നിലയിലാണ്. പ്രധാന റോഡുകള്‍ സഞ്ചാരയോഗ്യമാക്കാനുള്ള പ്രവൃത്തികള്‍ തുടരുകയാണ്.
മഞ്ഞുവീഴ്ച ആസ്വദിക്കാൻ എത്തിയ സഞ്ചാരികൾ പലരും ഗതാഗത കുരുക്കിനെ തുടർന്ന് മണിക്കൂറുകളോളം വെള്ളമോ ഭക്ഷണമോ ശുചിമുറിയോ ഇല്ലാതെ പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
കാഴ്ചപരിധി കുറവായതിനാൽ ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ചൊവ്വാഴ്ച മാത്രം 50 വിമാനങ്ങൾ ആണ് റദ്ദാക്കിയത്.
















