മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമലാ സീതാരാമൻ രാജ്യത്ത് ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചു. എന്നാൽ, കേരളം ഈ പട്ടികയിൽ ഇടംപിടിച്ചില്ല എന്നത് സംസ്ഥാനത്തിന് കനത്ത തിരിച്ചടിയായി. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ദില്ലി-വാരാണസി, വാരാണസി-സിലിഗുരി എന്നിവയാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ട അതിവേഗ പാതകൾ. പ്രഖ്യാപനത്തിനിടെ കേരളത്തിന്റെ പേര് ഒഴിവാക്കപ്പെട്ടതോടെ പ്രതിപക്ഷ എംപിമാർ സഭയിൽ ‘കേരളം… കേരളം’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് പ്രതിഷേധം അറിയിച്ചു.
റെയിൽവേ വികസനത്തിൽ കേരളത്തിന് നിരാശയാണെങ്കിലും, വ്യവസായ മേഖലയിൽ ചില നിർണ്ണായക പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വിപുലമായ ധാതു ഇടനാഴി (Mineral Corridor) ധനമന്ത്രി പ്രഖ്യാപിച്ചു. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളെ കോർത്തിണക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ ധാതുസമ്പത്ത് ഫലപ്രദമായി ഖനനം ചെയ്യാനും സംസ്കരിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം-ചവറ റെയർ എർത്ത് കോറിഡോർ പദ്ധതിയുമായി കേന്ദ്ര പ്രഖ്യാപനത്തിന് വലിയ ബന്ധമുണ്ട്. ഈ പദ്ധതി നേരത്തെ കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച കേരള ബജറ്റിലും ഇടംപിടിച്ചിരുന്നു. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി 40,000 കോടി രൂപയാണ് കേന്ദ്രസർക്കാർ നീക്കിവെച്ചിരിക്കുന്നത്. സെമികണ്ടക്ടർ രംഗത്തെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ കേരളത്തിലെ ധാതുസമ്പത്ത് ഉപകരിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
മറ്റു പ്രമുഖ മേഖലകൾക്കും ബജറ്റിൽ കാര്യമായ വിഹിതം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയെ ആഗോള ബയോ-ഫാർമ നിർമ്മാണ ഹബ്ബാക്കി മാറ്റുന്നതിനായി 10,000 കോടി രൂപയും, കയറ്റുമതി രംഗം മെച്ചപ്പെടുത്താൻ കണ്ടെയ്നർ നിർമ്മാണത്തിനായി 5,000 കോടി രൂപയും വകയിരുത്തി. പാരമ്പര്യ നെയ്ത്തുകാർക്കും കരകൗശല വിദഗ്ധർക്കുമായി പുതിയ നാഷണൽ ഹാൻഡ്‌ലൂം ഹാൻഡിക്രാഫ്റ്റ്സ് പദ്ധതിയും ബജറ്റിൽ ഇടംപിടിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ചെറുകിട വ്യവസായങ്ങൾക്കും ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്. സ്പോർട്സ് ഉപകരണങ്ങളുടെ നിർമ്മാണവും ഗവേഷണവും പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതിയുമുണ്ട്. നാഷണൽ ഫൈബർ പ്രോജക്ട് ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് വ്യക്തമാക്കിയ ധനമന്ത്രി, രാജ്യത്തെ ചെറുകിട വികസന പ്രവർത്തനങ്ങൾക്കായി 2,000 കോടി രൂപയും പ്രഖ്യാപിച്ചു.
















