രാജ്യത്തെ പുകയില ഉപഭോക്താക്കളുടെ കീശ ചോരുന്ന വാർത്തയുമായാണ് ഫെബ്രുവരി ഒന്ന് പിറന്നത്. പുകയില ഉൽപ്പന്നങ്ങളുടെയും പാൻ മസാലയുടെയും നികുതി കുത്തനെ വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കർശനമായ നിയന്ത്രണങ്ങളിലൂടെ ലഹരി ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
2017 ജൂലൈ മുതൽ നിലവിലുണ്ടായിരുന്ന ജിഎസ്ടി കോമ്പൻസേഷൻ സെസ് രീതിക്ക് പകരമാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. 28 ശതമാനം ജിഎസ്ടിക്ക് പുറമെ, എക്സൈസ് തീരുവയും പാൻ മസാല പോലുള്ള ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ‘ആരോഗ്യ-ദേശീയ സുരക്ഷാ സെസും’ (Health and National Security Cess) പുതുതായി ഏർപ്പെടുത്തി. ഇതോടെ സിഗരറ്റിന്റെ നികുതി ഭാരം നിലവിലുണ്ടായിരുന്ന 50-55 ശതമാനത്തിൽ നിന്നും 60-70 ശതമാനമായി ഉയരും.
സിഗരറ്റുകളുടെ നീളവും തരവും അനുസരിച്ചാണ് എക്സൈസ് തീരുവ നിശ്ചയിച്ചിരിക്കുന്നത്. 1000 സ്റ്റിക് സിഗരറ്റുകൾക്ക് 250 രൂപ മുതൽ 8500 രൂപ വരെയും, ചില പ്രത്യേക വിഭാഗങ്ങളിൽ ഇത് 11,000 രൂപ വരെയും ഉയരാം.
ചെറിയ സിഗരറ്റുകൾ (65 മി.മീ വരെ): ഒരു സ്റ്റിക്കിന് ഏകദേശം 2.05 രൂപ എക്സൈസ് തീരുവ.
ഫിൽറ്റർ സിഗരറ്റുകൾ: ഒന്നിന് 2.10 രൂപ നിരക്കിൽ വർദ്ധനവ്.
ഇടത്തരം സിഗരറ്റുകൾ: ഒരു സ്റ്റിക്കിന് ഏകദേശം 4 രൂപ.
നീളമേറിയവ: സ്റ്റിക്കിന് 5.40 രൂപ വരെ അധികം നൽകേണ്ടി വരും.
വിദഗ്ധരുടെ കണക്കുകൂട്ടൽ പ്രകാരം, നിലവിൽ 18 രൂപയ്ക്ക് ലഭിക്കുന്ന സിഗരറ്റിന് വരും കാലങ്ങളിൽ 70 മുതൽ 75 രൂപ വരെ വില ഉയർന്നേക്കാം.
സിഗരറ്റിന് പുറമെ മറ്റ് പുകയില ഉൽപ്പന്നങ്ങൾക്കും വൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. അസംസ്കൃത പുകയിലയ്ക്ക് 60-70 ശതമാനവും ഇ-സിഗരറ്റ് ഉൾപ്പെടെയുള്ള മറ്റ് നിക്കോട്ടിൻ ഉൽപ്പന്നങ്ങൾക്ക് 100 ശതമാനവും നികുതി ഏർപ്പെടുത്തി. പാൻ മസാല, ഗുട്ക തുടങ്ങിയവയ്ക്ക് ആരോഗ്യ സെസ് കൂടി വരുന്നതോടെ ഇവയുടെ വിപണി വിലയിൽ വലിയ മാറ്റമുണ്ടാകും.
















