രാജ്യത്തിന്റെ അതിർത്തി സുരക്ഷയ്ക്കും സൈനിക നവീകരണത്തിനും മുൻഗണന നൽകിക്കൊണ്ട് കേന്ദ്ര പ്രതിരോധ ബജറ്റിൽ വൻ വർദ്ധനവ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 21.84 ശതമാനം വർദ്ധനവോടെ 7.85 ലക്ഷം കോടി രൂപയാണ് ഇത്തവണ പ്രതിരോധ മന്ത്രാലയത്തിനായി നീക്കിവെച്ചിരിക്കുന്നത്. ആഗോളതലത്തിൽ നിലനിൽക്കുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് സായുധ സേനയെ ആധുനികവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
സൈന്യത്തിന്റെ സന്നാഹങ്ങൾ പരിഷ്കരിക്കുന്നതിനായി 2.19 ലക്ഷം കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ വിമാനങ്ങൾക്കും ഏവിയേഷൻ എൻജിനുകൾക്കുമായുള്ള മൂലധന നിക്ഷേപമായി മാത്രം 63,733 കോടി രൂപ ചെലവഴിക്കും. 2026 സാമ്പത്തിക വർഷത്തിൽ മൂലധന ചെലവുകൾക്കായി 1.8 ലക്ഷം കോടി രൂപയായിരുന്നു നേരത്തെ വകയിരുത്തിയിരുന്നത്. ഈ വിഭാഗത്തിൽ വന്നിട്ടുള്ള വലിയ വർദ്ധനവ് സൈന്യത്തിന്റെ യുദ്ധസജ്ജത വർദ്ധിപ്പിക്കാൻ സഹായിക്കും.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) 11 ശതമാനം വരും പുതിയ പ്രതിരോധ വിഹിതം. കഴിഞ്ഞ വർഷം ഇത് 8 ശതമാനമായിരുന്നു എന്നത് പുതിയ ബജറ്റിലെ വർദ്ധനവിന്റെ ആഴം വ്യക്തമാക്കുന്നു. സായുധ സേനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. പരിപാലനം, വെടിക്കോപ്പുകൾ, ഇന്ധനം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ കാര്യങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്ന തുകയിൽ 17.24 ശതമാനം വർദ്ധനവാണ് വരുത്തിയിരിക്കുന്നത്.
വിരമിച്ച സൈനികരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി പെൻഷൻ വിഹിതത്തിലും സർക്കാർ വർദ്ധനവ് വരുത്തിയിട്ടുണ്ട്. പെൻഷൻ ഇനത്തിൽ 6.53 ശതമാനത്തിന്റെ ഉയർച്ചയോടെ 1.71 ലക്ഷം കോടി രൂപയാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്. സൈനികരുടെ സേവന സാഹചര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ അവരുടെ വിരമിക്കൽ കാലത്തെ ആനുകൂല്യങ്ങളിലും സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.
















