ഒരു സുന്ദരമായ കുടുംബത്തിലേക്ക് മൂന്നാമതൊരാൾ കടന്നുവരുന്നത് ആ ബന്ധത്തിന്റെ താളം തെറ്റിക്കാൻ മാത്രമല്ല, ആ വീടിന്റെ ഐശ്വര്യം തന്നെ കെടുത്താനാണ്. വർഷങ്ങളോളം പ്രണയിച്ചും പരസ്പരം വിശ്വസിച്ചും കെട്ടിപ്പടുത്ത ദാമ്പത്യം പാതിവഴിയിൽ ഉപേക്ഷിക്കാനും, അതിന് തടസ്സമാകുന്നവരെ ഇല്ലാതാക്കാനും ഇന്ന് പലർക്കും മടിയില്ലാതായിരിക്കുന്നു. പണവും പ്രശസ്തിയും സ്നേഹവും എല്ലാം കൈമുതലായുണ്ടായിട്ടും, അവിഹിത ബന്ധങ്ങൾ എന്ന ‘കരട്’ ജീവിതത്തിലേക്ക് വീഴുമ്പോൾ അവിടെ മനുഷ്യത്വം മരവിക്കുന്നു.
സ്നേഹത്തേക്കാൾ വലുത് സ്വത്തും പണവുമാണെന്ന ചിന്ത മനുഷ്യനെ മൃഗമാക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. താൻ ചെയ്യുന്ന ക്രൂരതകൾ ഒരിക്കലും പുറംലോകം അറിയില്ലെന്നും, നിയമത്തിന്റെ കണ്ണുവെട്ടിച്ച് സുഖമായി ജീവിക്കാമെന്നും ഓരോ കുറ്റവാളിയും വിശ്വസിക്കുന്നു. എന്നാൽ, പ്രകൃതി സത്യത്തിന് സാക്ഷിയാണെന്നും നിയമത്തിന് മുന്നിൽ നിന്ന് ഒരു കുറ്റവാളിക്കും രക്ഷപ്പെടാൻ കഴിയില്ലെന്നുമുള്ള പരമമായ സത്യം പലരും വിസ്മരിക്കുന്നു.
അത്തരത്തിൽ, വിശ്വസിച്ച പങ്കാളിയുടെ ചതിക്കും പണത്തോടുള്ള ആർത്തിക്കും ഇരയായി ഒരു വ്യവസായ പ്രമുഖൻ കൊല്ലപ്പെട്ട ഞെട്ടിക്കുന്ന വാർത്തയാണ് 2016-ൽ ഹരിയാനയിൽ നിന്ന് പുറത്തുവന്നത്. ഒരു പ്രണയവിവാഹത്തിന്റെ പതിനെട്ടാം വർഷം, സ്വന്തം കിടപ്പറയിൽ വെച്ച് കൊലചെയ്യപ്പെട്ട യോഗേഷ് ബത്രയുടെയും, ആ കൊലപാതകത്തിന്റെ ചുരുളഴിച്ച ഒരു പിതാവിന്റെയും കഥയാണിത്.
ഹരിയാനയിലെ ജഗധാരിയിലുള്ള ഹുഡ സെക്ടർ 17-ലെ ആ ആഡംബര ബംഗ്ലാവ്. അവിടെ ഒന്നിനും ഒരു കുറവും ആർക്കും ഉണ്ടായിരുന്നില്ല. പ്ലൈവുഡ് വ്യവസായ രംഗത്തെ പ്രമുഖനായ യോഗേഷ് ബത്രയും ഭാര്യ പ്രിയങ്കയും മക്കളും അടങ്ങുന്ന കുടുംബം പുറംലോകത്തിന് സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു. 18 വർഷം മുൻപ് പ്രണയിച്ച് ഒന്നായവരാണ് യോഗേഷും പ്രിയങ്കയും. എന്നാൽ ആ പ്രണയം തന്നെ ജീവനെടുക്കുമെന്നു യോഗേഷോ കുടുംബാഗങ്ങളോ ഒരിക്കലും കരുതിയില്ല.
2016 മെയ് 28-ന്റെ പ്രഭാതം, ആ കുടുംബത്തിന്റെ വിധി മാറ്റിമറിച്ചു. ഉറക്കത്തിനിടയിൽ യോഗേഷിന് ഹൃദയാഘാതം സംഭവിച്ചെന്നും അദ്ദേഹം എഴുന്നേൽക്കുന്നില്ലെന്നും നിലവിളിച്ചുകൊണ്ടാണ് പ്രിയങ്ക അയൽക്കാരെ വിവരമറിയിച്ചത്.
ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലേദിവസം രാത്രി യോഗേഷിന് ചെറിയ നെഞ്ചുവേദന ഉണ്ടായിരുന്നെന്നും അതായിരിക്കാം മരണകാരണമെന്നും വിശ്വസിപ്പിച്ച പ്രിയങ്ക, പോസ്റ്റ്മോർട്ടം പോലും നടത്താതെ സംസ്കാര ചടങ്ങുകൾ തിരക്കിട്ട് പൂർത്തിയാക്കി. അന്ന് ആരും അവളെ സംശയിച്ചില്ല; പകരം ഭർത്താവിനെ നഷ്ടപ്പെട്ട ഒരു ഭാര്യയുടെ സങ്കടത്തിൽ എല്ലാവരും പങ്കുചേർന്നു.
എന്നാൽ ദിവസങ്ങൾ പിന്നിട്ടതോടെ പ്രിയങ്കയുടെ പെരുമാറ്റത്തിൽ ഉണ്ടായ അസ്വാഭാവികമായ മാറ്റങ്ങൾ യോഗേഷിന്റെ മാതാപിതാക്കളെ ചിന്തിപ്പിച്ചു. മകൻ നഷ്ടപ്പെട്ട വേദനയിൽ തളരേണ്ടവൾ, ഫോണിലൂടെ ചിരിച്ചു സംസാരിക്കാനും ആഡംബരത്തോടെ പുറത്തുപോകാനും തുടങ്ങിയത് സംശയങ്ങൾക്ക് വഴിവെച്ചു.
തന്റെ മകൻ സ്വപ്നത്തിൽ വന്ന് “അമ്മേ എന്നെ രക്ഷിക്കൂ” എന്ന് നിലവിളിച്ചതായി യോഗേഷിന്റെ അമ്മ വേദനയോടെ ഓർത്തെടുത്തു. തികച്ചും ആരോഗ്യവാനായ 42-കാരനായ മകന് പെട്ടെന്നൊരു ഹൃദയാഘാതം വരുമോ എന്ന പിതാവിന്റെ സംശയം ശക്തമായതോടെ അദ്ദേഹം പോലീസിനെ സമീപിച്ചു.
പോലീസിൽ നിന്ന് ആദ്യഘട്ടത്തിൽ സഹായം ലഭിക്കാത്തതിനാൽ ആ പിതാവ് ഒരു സ്വകാര്യ കുറ്റാന്വേഷണ ഏജൻസിയെ നിയോഗിച്ചു. അവിടെയാണ് ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവന്നത്. പ്രിയങ്കയ്ക്ക് തന്റെ ജിം ട്രെയിനറായ രോഹിത്തുമായി അവിഹിത ബന്ധമുണ്ടായിരുന്നു. യോഗേഷ് മരിച്ച അന്ന് രാത്രി പ്രിയങ്ക രോഹിത്തിനെ 40-ഓളം തവണ വിളിച്ചിരുന്നതായി ഫോൺ രേഖകൾ (CDR) തെളിയിച്ചു. യോഗേഷ് മരിച്ച് ദിവസങ്ങൾക്കുള്ളിൽ മക്കളെ ഹോസ്റ്റലിലേക്ക് മാറ്റി ബിസിനസ്സും സ്വത്തുക്കളും പ്രിയങ്ക സ്വന്തം പേരിലാക്കിയിരുന്നു.
ഹരിയാന ഡിജിപിയുടെ ഇടപെടലിലൂടെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (SIT) കേസിൽ നിർണ്ണായക തെളിവുകൾ കണ്ടെത്തി. യോഗേഷ് മരിച്ച രാത്രിയിൽ രോഹിത്തും മറ്റ് രണ്ട് വാടകക്കൊലയാളികളും ബംഗ്ലാവിനുള്ളിൽ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. 2016 ജനുവരിയിൽ പ്രിയങ്കയുടെ അവിഹിത ബന്ധം യോഗേഷ് കണ്ടുപിടിക്കുകയും അവരെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. വിവാഹമോചനം നേടിയാൽ സ്വത്തുക്കൾ നഷ്ടപ്പെടുമെന്ന ഭയമാണ് ഭർത്താവിനെ ഇല്ലാതാക്കാൻ പ്രിയങ്കയെ പ്രേരിപ്പിച്ചത്.
ശ്യാം സുന്ദർ, സതീഷ് കുമാർ എന്നീ ക്രിമിനലുകൾക്ക് പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്താണ് പ്രിയങ്ക ഈ ക്രൂരകൃത്യം നടപ്പിലാക്കിയത്. രാത്രിയിൽ പ്രിയങ്ക തുറന്നുവെച്ച വാതിലിലൂടെ അകത്തുകയറിയ സംഘം യോഗേഷിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. അഞ്ച് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2021 ഓഗസ്റ്റ് 6-ന് കോടതി പ്രിയങ്കയ്ക്കും രോഹിത്തിനും മറ്റ് രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മകന്റെ നീതിക്കായി പോരാടിയ ആ പിതാവിന്റെ നിശ്ചയദാർഢ്യം ഒടുവിൽ സത്യത്തെ വെളിച്ചത്തുകൊണ്ടുവന്നു.
കൂടാതെ എത്ര പണമുണ്ടെക്കിലും എത്ര ആൾ ഫലം ഉണ്ടായാലും തെറ്റ് ചെയ്താൽ ഒരിക്കൽ നിയമത്തിന്റെ മുന്നിൽ വരേണ്ടി വരുമെന്ന സന്ദേശം കൂടിയാണ് ഈ സംഭവം നമ്മെ ഓർമ പെടുത്തുന്നത്.
















