വിവാദമായ എപ്സ്റ്റീൻ ഫയലുകൾ മോദി സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നുവെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണം. അമേരിക്ക പുറത്തുവിട്ട വിവരങ്ങളേക്കാൾ കൂടുതൽ കാര്യങ്ങൾ ഈ ഫയലുകളിലുണ്ടെന്നും, ഇത് പുറത്തുവന്നാൽ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകരുമെന്ന ഭയമാണ് വ്യാപാര കരാറിൽ വിട്ടുവീഴ്ച ചെയ്യാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിൽ ഗൗതം അദാനിക്കെതിരെയുള്ള കേസ് യഥാർത്ഥത്തിൽ പ്രധാനമന്ത്രിക്കെതിരെയുള്ള കേസാണെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു. പ്രധാനമന്ത്രി ഒത്തുതീർപ്പുകൾക്ക് വഴങ്ങിയെന്നും ഭാരതത്തിലെ കർഷകരുടെ അധ്വാനം ഈ കരാറിലൂടെ വിദേശികൾക്ക് വിറ്റഴിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മാസങ്ങളായി മുടങ്ങിക്കിടന്ന കരാറിൽ പ്രധാനമന്ത്രി പെട്ടെന്ന് ഒപ്പിട്ടത് ഈ ഭയം കൊണ്ടാണെന്നാണ് രാഹുലിന്റെ പക്ഷം.
ചൈനീസ് അതിർത്തി പ്രശ്നത്തെക്കുറിച്ചും മുൻ സൈനിക മേധാവി നരവാനെയുടെ പുസ്തകത്തിലെ പരാമർശങ്ങളെക്കുറിച്ചും സംസാരിക്കാൻ തന്നെ പാർലമെന്റിൽ അനുവദിച്ചില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. ലോകസഭയിൽ സംസാരിക്കാൻ അവസരം ലഭിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം പാർലമെന്റ് പരിസരത്ത് മാധ്യമങ്ങളെ കണ്ടത്.
അതേസമയം, രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രിയുടെ 2017-ലെ ഔദ്യോഗിക ഇസ്രായേൽ സന്ദർശനത്തെക്കുറിച്ചുള്ള വെറും പരാമർശങ്ങൾ മാത്രമാണുള്ളതെന്നും മറ്റ് പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും സർക്കാർ അറിയിച്ചു. ഇത്തരം ആരോപണങ്ങളെ പുച്ഛിച്ചു തള്ളുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
















