ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലൂടെ രാജ്യം അമേരിക്കയ്ക്ക് പൂർണ്ണമായും വിധേയപ്പെട്ടുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കരാറിലെ വ്യവസ്ഥകളെക്കുറിച്ച് രാജ്യത്ത് സമഗ്രമായ ചർച്ച ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്വർണ്ണക്കവർച്ചാ വിവാദത്തിൽ പ്രതിപക്ഷം നിയമസഭയിൽ ചർച്ചയിൽ നിന്ന് ഒളിച്ചോടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അസംബന്ധങ്ങളും കളവുകളും പ്രചരിപ്പിച്ച് സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ബെല്ലാരിയിലെ സ്വർണ്ണക്കച്ചവടക്കാരനും അടൂർ പ്രകാശ് എം.പിയും സോണിയ ഗാന്ധിയെ കണ്ടുവെന്നും, ഈ കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയത് ആരാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര ബജറ്റിനെതിരെയുള്ള വിമർശനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് പ്രതിപക്ഷം സഭയിൽ ബഹളം വെക്കുന്നത്. വികസന കാര്യങ്ങളിൽ ചർച്ച നടത്താൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച എം.വി. ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ പരിഹാസവും ഉന്നയിച്ചു. സതീശന്റെ ശരീരഭാഷ പോലും തീരുമാനിക്കുന്നത് സുനിൽ കനഗോലുവാണെന്നും, 2014-ന് മുമ്പുള്ള കേരളത്തിലേക്ക് നാടിനെ കൊണ്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബേപ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി. അൻവർ ദയനീയമായി പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















