ഷില്ലോങ്: മേഘാലയിലെ അനധികൃത കൽക്കരി ഖനി അപകടത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി. ഖനിയില്‍ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നലെ വൈകീട്ട് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘത്തിന്‍റെ രക്ഷാപ്രവർത്തനം തുടരുകയാണ്.
അപകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെയാണ് ഈസ്റ്റ് ജയന്തിയാ ഹില്‍സില്‍ മയൻസങ്ത്-താങ്സ്കോ മേഖലയില്‍ പ്രവർത്തിച്ച ഖനിയിലാണ് അപകടമുണ്ടായത്. ഖനനത്തിനുപയോഗിച്ച ഡൈനാമൈറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടം നടക്കുമ്പോൾ ഖനിയിലുണ്ടായിരുന്ന ആളുകളുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നു എന്നതില്‍ വ്യക്തതയില്ല. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. 12 മൃതദേഹങ്ങൾ നിലവില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
















