ആർഎസ്എസ് സർസംഘചാലക് സ്ഥാനത്തേക്ക് വ്യക്തികളെ തിരഞ്ഞെടുക്കുന്നതിൽ ജാതി ഒരു ഘടകമല്ലെന്ന് സംഘടനയുടെ തലവൻ മോഹൻ ഭാഗവത്. സർസംഘചാലക് ആകാൻ ബ്രാഹ്മണനായിരിക്കണം എന്നത് നിർബന്ധമല്ലെന്നും ഹിന്ദു ആയിരിക്കുക എന്നത് മാത്രമാണ് ഏക യോഗ്യതയെന്നും അദ്ദേഹം പറഞ്ഞു.
ആരാകും സർസംഘചാലക് ? ബ്രാഹ്മണനോ ക്ഷത്രിയനോ വൈശ്യനോ ശൂദ്രനോ ആകണമെന്നില്ല. ഒരു ഹിന്ദുവിനേ ആ സ്ഥാനത്തെത്താൻ കഴിയൂ. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തിയുള്ള ആരെയും ആ പദവിയിലേക്ക് നിയോഗിക്കാം. തുടക്കത്തിൽ ആർഎസ്എസ് ഒരു ചെറിയ ബ്രാഹ്മണ കോളനിയിൽ നിന്നാണ് പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ടാണ് ആദ്യകാലത്ത് മുകളിൽ നിന്ന് താഴെ വരെയുള്ള ഭാരവാഹികൾ ബ്രാഹ്മണരായത്.
എന്നാൽ ഇത് ജാതി അടിസ്ഥാനത്തിലല്ല, മറിച്ച് ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ കാരണമായിരുന്നു. ആർഎസ്എസിൽ ജാതി അടിസ്ഥാനത്തിലോ ജനസംഖ്യാ ആനുപാതികമായോ അല്ല ഭാരവാഹികളെ നിശ്ചയിക്കുന്നത്. പ്രവർത്തനം നടത്തുന്നവർ നേതൃസ്ഥാനത്തേക്ക് വരുന്നു-മോഹൻ ഭാഗവത് പറഞ്ഞു.
ഭാവിയിൽ ഒരു എസ്‌സി/എസ്‌ടി വിഭാഗത്തിൽ നിന്നുള്ളയാൾ സർസംഘചാലക് ആകുമോ എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം നൽകാനാവില്ലെന്നും അത് അപ്പോഴത്തെ സാഹചര്യം പോലെയിരിക്കുമെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
മുംബൈയിൽ നടന്ന ‘സംഘയാത്രയുടെ നൂറുവർഷം – പുതിയ ചക്രവാളങ്ങൾ’എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസിന്റെ ഉന്നത നേതൃസ്ഥാനത്ത് ബ്രാഹ്മണരെ മാത്രമേ അനുവദിക്കൂ എന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയുടെ ആരോപണങ്ങൾക്കുള്ള മറുപടിയായാണ് മോഹൻ ഭാഗവതിന്റെ വിശദീകരണം.
















