ലോക്‌സഭയിൽ പിഎം കെയേഴ്‌സ് ഫണ്ട്, പിഎം ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ അനുവദിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം. ഈ ഫണ്ടുകളിലെ പണം സർക്കാരുമായി ബന്ധപ്പെട്ടതല്ലെന്നും ഈ ഫണ്ടുകൾ സമാഹരിക്കുന്നത് പൊതുജനങ്ങളിൽ നിന്നായതിനാൽ സർക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്വമല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു.
ലോക്‌സഭാ നടത്തിപ്പ് ചട്ടങ്ങളുമായി ബന്ധപ്പെട്ട റൂൾ 41(2) (viii), 41(2)(xvii) എന്നിവ പ്രകാരം ഈ മൂന്നു ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും നടപടികളും അനുവധിയമല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്‌സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചിരിക്കുന്നത്.
ഈ ഫണ്ടുകൾ പൊതുജനങ്ങൾ സ്വമേധയാ നൽകുന്ന സംഭാവനകൾ അടിസ്ഥാനമാക്കി രൂപീകരിച്ചവയാണെന്നും ഇവ സർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിന്റെ ഭാഗമല്ലെന്നുമാണ് മറ്റൊരു വിശദീകരണം. ഈ മൂന്നു ഫണ്ടുകളേക്കുറിച്ചുള്ള ചോദ്യങ്ങളോ സീറോ അവർ നോട്ടീസുകളോ വന്നാൽ അവ അനുവദിക്കണമോ എന്ന് തീരുമാനിക്കാൻ മുകളിൽ പറഞ്ഞ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
















