പ്രണയം പ്രതികാരമായി മാറുന്ന നടുക്കുന്ന വാർത്തകളാണ് ഇന്ന് നമുക്ക് ചുറ്റും. പ്രണയം നിരസിച്ചാലോ, അല്ലെങ്കിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയാലോ ക്രൂരമായ കൊലപാതകങ്ങളിൽ കലാശിക്കുന്ന അവസ്ഥ. ഇന്ത്യയിൽ ഇന്ന് ഇത്തരം സംഭവങ്ങൾ ഒരു നിത്യവാർത്തയായി മാറിയിരിക്കുന്നു.
നിയമവ്യവസ്ഥയോടുള്ള ഭയമില്ലായ്മയാണോ അതോ വികലമായ മാനസികാവസ്ഥയാണോ ഇതിന് കാരണം? ഇന്ന് പ്രണയിക്കുക എന്നത് സ്വന്തം കഴുത്തിൽ കത്തി വെക്കുന്നത് പോലെ അപകടകരമായി മാറിയിരിക്കുന്നു.
അത്തരത്തിൽ, പ്രണയപ്പകയിൽ പൊലിഞ്ഞുപോയ ഒരു പെൺകുട്ടിയുടെ കണ്ണീരണിയിക്കുന്ന കഥയാണ് മഹാരാഷ്ട്രയിൽ നിന്നും പുറത്തുവരുന്നത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന്, കഠിനാധ്വാനത്തിലൂടെ സർക്കാർ ജോലി നേടി, തന്റെയും കുടുംബത്തിന്റെയും കഷ്ടപ്പാടുകൾ മാറ്റാൻ സ്വപ്നം കണ്ടവൾ. പക്ഷേ, ആ പെൺകുട്ടിയുടെ ജീവിതത്തിലേക്ക് പ്രണയമെന്ന രൂപത്തിൽ എത്തിയ ‘കാലൻ’ അവളുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കി. ചതിയുടെയും പകയുടെയും ഇരയായി മാറിയ ആ പെൺകുട്ടിയുടെ കഥ.
മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലുള്ള കോപ്പർഗാവിലെ ഒരു ഇടത്തരം കുടുംബത്തിൽ ആണ് ദർശന എന്ന പെൺകുട്ടി ജീവിച്ചിരുന്നത്. അവൾ അച്ഛന്റെയും അമ്മയുടെയും സ്വപ്നങ്ങൾക്കായി വളർന്നവളായിരുന്നു. അവിടെയുള്ള ഒരു ഷുഗർ ഫാക്ടറിയിലെ ഡ്രൈവറായ ദർശനയുടെ അച്ഛനും അമ്മയ്ക്കും ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ – തങ്ങളുടെ മകൾ പഠിച്ച് ഒരു സർക്കാർ ഉദ്യോഗസ്ഥയാകണം.
തന്റെ മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ കണ്ടുതന്നെ വളർന്ന ദർശനയും അതേ ലക്ഷ്യത്തോടെ കഠിനാധ്വാനം ചെയ്തു. അതേസമയം, മഹാരാഷ്ട്രയിലെ സാഹ എന്ന ഗ്രാമത്തിൽ രാഹുൽ എന്ന യുവാവും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവനായിരുന്നു. അങ്ങേയറ്റം ദാരിദ്ര്യമനുഭവിച്ചിരുന്ന ഒരു കുടുംബമായിരുന്നു രാഹുലിന്റേത്.
രാഹുലിന്റെ മാതാപിതാക്കൾക്കും തങ്ങളുടെ മകൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായി കാണണമെന്ന അതിയായ മോഹമുണ്ടായിരുന്നു. ദർശനയും രാഹുലും സ്കൂൾ കാലഘട്ടത്തിൽ ഒരേ ക്ലാസ്സിൽ പഠിച്ചിരുന്ന സുഹൃത്തുക്കളായിരുന്നു. ഇടയ്ക്കു വെച്ച് ഇരുവരും മറ്റൊരു സ്കൂളിൽ ചേർന്നതിനാൽ പിരിഞ്ഞെങ്കിലും കോളേജിൽ വെച്ച് ഇരുവരും വീണ്ടും കണ്ടുമുട്ടി. പഴയതിനേക്കാൾ വലിയ സുഹൃത്തുക്കളായി അവർ മാറി.
ഇരുവരുടെയും ലക്ഷ്യം ഒന്നായിരുന്നതും അവരുടെ സൗഹൃദം ആഴത്തിലായി. മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ (MPSC) പരീക്ഷ പാസാവുക. അതിനായി നാട്ടിൽ സൗകര്യങ്ങൾ കുറവായതിനാൽ പുണെയിലെ കോച്ചിംഗ് സെന്ററിൽ പോയി പഠിക്കാൻ അവർ തീരുമാനിച്ചു. രാഹുലിന്റെ വീട്ടുകാർക്ക് അതിൽ സമ്മതമായിരുന്നുവെങ്കിലും ദർശനയുടെ വീട്ടുകാർക്ക് ആശങ്കയായിരുന്നു. ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് അത്രയും ദൂരത്തേക്ക് അയക്കാനുള്ള ഭയമായിരുന്നു അവർക്ക്. എന്നാൽ, രാഹുൽ നേരിട്ട് ദർശനയുടെ വീട്ടിലെത്തി ഉറപ്പ് നൽകി: “ഞാനില്ലേ കൂടെ, ഒരു നല്ല സുഹൃത്തായി ഞാൻ അവളെ നോക്കിക്കൊള്ളാം”. ആ വാക്ക് വിശ്വസിച്ച് അവർ ദർശനയെ പുണെയിലേക്ക് അയച്ചു.
പുണെയിൽ രണ്ടു ഹോസ്റ്റലുകളിലായി താമസിച്ച് അവർ പഠനം തുടർന്നു. ദർശനയ്ക്ക് വീട്ടിൽ നിന്ന് പണം ലഭിച്ചിരുന്നതിനാൽ പഠനം മാത്രമായിരുന്നു അവളുടെ ചിന്ത, എന്നാൽ രാഹുൽ സ്വന്തം ചിലവിനായി ഡെലിവറി ബോയ് ആയി ജോലി ചെയ്താണ് പണം കണ്ടെത്തിയിരുന്നത്. ഒടുവിൽ 2022-ൽ പരീക്ഷാ ഫലം വന്നപ്പോൾ ദർശന മഹാരാഷ്ട്ര റേഞ്ച് ഫോറസ്റ്റ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ദൗർഭാഗ്യവശാൽ രാഹുൽ പരാജയപ്പെട്ടു. മകളുടെ വിജയത്തിൽ ആ മാതാപിതാക്കൾ അങ്ങേയറ്റം സന്തോഷിച്ചു. നാടാകെ ആ വിജയം ആഘോഷിച്ചു.
വിജയത്തിന് ശേഷം ദർശന പഠിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരു വിളി വന്നു. അവിടെയുള്ള കുട്ടികൾക്ക് തന്റെ അനുഭവം പങ്കുവെക്കുവാനും അവർക്ക് പ്രചോദനം ലഭിക്കുന്ന വാക്കുകൾ പറയാനുമായിരുന്നു. തന്റെ അനുഭവങ്ങൾ പങ്കുവെക്കാൻ ദർശന അവിടെയെത്തി. അവിടെ വെച്ച് അവൾ രാഹുലിനെ വീണ്ടും കണ്ടു.
രാഹുൽ അടുത്ത പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു. അവിടെ വെച്ച് അവർ തമ്മിൽ സംസാരിക്കുമ്പോൾ രാഹുൽ തന്റെ സങ്കടം പങ്കുവെച്ചു. ജോലി തിരക്കുകൾക്കിടയിൽ തനിക്ക് ദർശനയെ ഇനിയൊരിക്കലും കാണാൻ കഴിയില്ലെന്നും അവസാനമായി ഒരു ചെറിയ ട്രിപ്പ് പോകാമെന്നും അവൻ അവളോട് അഭ്യർത്ഥിച്ചു. പുണെയിലെ രാജ്‌ഗഡ് ഫോർട്ടിലേക്ക് പോകാനായിരുന്നു അവന്റെ പ്ലാൻ.
ജൂൺ 12, 2023 രാവിലെ അവർ രാഹുലിന്റെ ബൈക്കിൽ യാത്ര തിരിച്ചു. വൈകുന്നേരം തിരിച്ചെത്താം എന്ന് ദർശന തന്റെ സുഹൃത്തിനോട് പറഞ്ഞിരുന്നെങ്കിലും വീട്ടുകാരെ വിവരമറിയിച്ചിരുന്നില്ല. എന്നാൽ രാഹുൽ തന്റെ വീട്ടുകാരെ ഈ യാത്രയെക്കുറിച്ച് അറിയിച്ചിരുന്നു. സമയം വൈകിയിട്ടും മകൾ തിരികെ വരാത്തതും ഫോൺ സ്വിച്ച് ഓഫ് ആയതും ദർശനയുടെ കുടുംബത്തെ പരിഭ്രാന്തിയിലാക്കി. രാഹുലിന്റെ വീട്ടിലും സമാനമായ അവസ്ഥയായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ജൂൺ 16-ന് രാജ്‌ഗഡ് കോട്ടയുടെ താഴെ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചു. ചീഞ്ഞഴുകിയ നിലയിലായിരുന്ന ആ മൃതദേഹം തന്റെ മകളുടേതാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ആ മാതാപിതാക്കൾ തകർന്നുപോയി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അതൊരു കൊലപാതകമാണെന്ന് തെളിഞ്ഞു. കഴുത്തിൽ കത്തികൊണ്ട് മുറിവേൽപിച്ചതിന് ശേഷമാണ് അവളെ താഴേക്ക് തള്ളിയിട്ടത്.
അന്വേഷണം രാഹുലിലേക്ക് നീണ്ടു. അവൻ ഒളിവിലായിരുന്നു. എന്നാൽ ഡൽഹിയിലെ എ.ടി.എമ്മിൽ നിന്നും കൽക്കത്തയിൽ നിന്നും രാഹുൽ പണം പിൻവലിച്ചതും ഫോൺ ടവർ ലൊക്കേഷനുകളും പോലീസിനെ അവനിലേക്ക് നയിച്ചു. ഒടുവിൽ അന്തേരിയിൽ വെച്ച് രാഹുൽ പിടിയിലായി.
തന്റെ പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് രാഹുൽ പോലീസിനോട് ഏറ്റുപറഞ്ഞു. പഠനകാലത്ത് അവൻ ദർശനയോട് ഇഷ്ടം വെളിപ്പെടുത്തിയിരുന്നെങ്കിലും ജോലി ലഭിച്ച ശേഷം വീട്ടുകാരുടെ അനുവാദത്തോടെ മാത്രമേ തീരുമാനമെടുക്കൂ എന്നായിരുന്നു ദർശനയുടെ നിലപാട്. എന്നാൽ ദർശനയ്ക്ക് ജോലി ലഭിച്ചപ്പോൾ രാഹുൽ വീണ്ടും ചോദിച്ചെങ്കിലും ദർശനയുടെ വീട്ടുകാർ അവനെ അംഗീകരിച്ചില്ല.
തനിക്ക് ലഭിക്കാത്ത ദർശന മറ്റാർക്കും ലഭിക്കരുത് എന്ന ക്രൂരമായ ചിന്തയിൽ നിന്നാണ് രാഹുൽ ആ കൊടുംക്രൂരത ചെയ്തത്. മുൻകൂട്ടി പ്ലാൻ ചെയ്തതനുസരിച്ച് കോട്ടയുടെ മുകളിൽ വെച്ച് അവളോട് തന്റെ ആഗ്രഹം വീണ്ടും പറയുകയും അവൾ നിരസിച്ചപ്പോൾ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം താഴേക്ക് തള്ളുകയുമായിരുന്നു.
മാതാപിതാക്കളുടെ സ്വപ്നമായിരുന്ന ആ പെൺകുട്ടിയുടെ ജീവിതം അവൾ വിശ്വസിച്ചിരുന്ന സുഹൃത്തിന്റെ കയ്യാൽ തന്നെ അവസാനിച്ചു. രാഹുൽ ഇപ്പോൾ ജയിലിലാണ്. വികാരങ്ങൾ വിവേകമില്ലായിമയിലേക്ക് വഴിമാറുമ്പോൾ ഉണ്ടാവുന്ന വലിയ ദുരന്തങ്ങളുടെ സാക്ഷ്യമായി ഈ കഥ നമ്മൾക്കിടയിൽ നിലനിൽക്കുന്നു.
















