തിരുവനന്തപുരത്തു ആൾമാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും ഭൂമി തട്ടിയെടുക്കാൻ മറ്റു പ്രതികൾക്കു കൂട്ടുനിന്ന സബ് റജിസ്ട്രാർ ഓഫീസറെ പോലീസ് അറസ്റ്റ് ചെയ്തു. ശാസ്തമംഗലം സബ് റജിസ്ട്രാർ ഓഫിസർ ലക്ഷ്മിയെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
യുഎസിൽ താമസിക്കുന്ന ജവഹർ സ്വദേശി ഡോറ എന്ന സ്ത്രീയുടെ 6 കോടി രൂപ വില വരുന്ന വീടും വസ്തുവും ആൾമാറാട്ടം നടത്തി തട്ടിയെടുത്തു വിറ്റുവെന്നാണ് കേസ്. ഡോറയുടെ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചത്.
2013 മുതൽ ജവാഹർ നഗറിലെ വസ്തു കൈവശപ്പെടുത്തണമെന്ന് ആഗ്രഹമുള്ള അനിൽ തമ്പി പലവട്ടം വസ്തു വിൽക്കുന്നതിനെക്കുറിച്ച് ആവശ്യപ്പെട്ടിട്ടും ഉടമ വിൽക്കാൻ തയാറായില്ല. തുടർന്ന്, ഏതു വിധേനയും വസ്തു കൈക്കലാക്കണമെന്ന ഉദ്ദേശ്യത്തോടെ അനിൽ തമ്പി തന്റെ സുഹൃത്തായ കോൺഗ്രസ് നേതാവും ആധാരം എഴുത്തുകാരനുമായ മണികണ്ഠനെ സമീപിച്ചത്.
തുടർന്ന് ഇവർ ഡോറയുമായി രൂപസാദൃശ്യമുള്ള വട്ടപ്പാറ സ്വദേശി വസന്തയെ ഡോറ എന്ന വ്യാജേന റെജിസ്റ്റർ ഓഫീസിൽ എത്തിക്കുകയും ഡോറയുടെ ചെറുമകൾ എന്ന പേരിൽ പുനലൂർ സ്വദേശി മെറിനെ എത്തിച്ചു ഭൂമി ഇഷ്ടദാനം ചെയ്തുവെന്ന രേഖ ഉണ്ടാക്കുകയും ചെയ്തു.
പിനീട് ഈ 14.5 സെന്റ് സ്ഥലവും 6000 ചതുരശ്ര അടി വീടും അനിൽ തമ്പി എന്ന വ്യവസായിക്കു മെറിൻ വിട്ടതായി കണക്കാക്കി വസ്തു കൈക്കലാക്കി. മണികണ്ഠനെയും അനിൽ തമ്പിയെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
വസന്തയുടെ രേഖകൾ കൃത്യമായി പരിശോധിക്കാനോ ഇടപാടിന് ഒപ്പിട്ട സാക്ഷികൾ ഹാജരാക്കിയ വ്യാജരേഖകൾ പരിശോധിക്കാനോ സബ് റജിസ്ട്രാർ തയാറായില്ലെന്നാണു പൊലീസ് കണ്ടെത്തൽ. കൂടാതെ ഇവർ പല തവണ ഫോണിൽ ബന്ധപെട്ടിരുന്നതായും സൈബർ രേഖകൾ കണ്ടെടുത്തു.
















