അവിഹിത ബന്ധങ്ങൾ തകർത്തെറിയുന്ന ജീവിതങ്ങളുടെ കഥകൾ നമുക്ക് ചുറ്റും നിരവധിയാണ്. എന്നിട്ടും ഇത്തരം കെണികളിൽ വീഴാതിരിക്കാൻ ആരും ഒന്നും പഠിക്കുന്നില്ല എന്നതാണ് അത്ഭുതകരമായ സത്യം. വിവാഹത്തിന് മുൻപായാലും ശേഷമായാലും, ഒരാൾ നൽകുന്ന വിശ്വാസത്തെ വഞ്ചിച്ച് മറ്റൊരാൾക്കൊപ്പം പോകുന്നത് ഒരു ജീവിതത്തോടുള്ള കൊടുംചതിയാണ്. എന്നാൽ ആ ചതിയെക്കാൾ വലിയ തെറ്റാണ് പകയുടെ പേരിൽ നിയമം കയ്യിലെടുത്ത് കൊലപാതകങ്ങൾ ചെയ്യുന്നത്.
ആർക്കും ആരെയും കൊല്ലാനുള്ള അധികാരം നമ്മുടെ നിയമവ്യവസ്ഥ നൽകുന്നില്ല. എന്നാൽ അന്ധമായ പ്രതികാരം കണ്ണുമറയ്ക്കുമ്പോൾ, നിയമത്തെപ്പോലും ഭയക്കാതെ മനുഷ്യർ അക്രമാസക്തരാകുന്നു. ഇത്തരം പകയുടെയും വഞ്ചനയുടെയും ഒടുവിൽ ബലിയാടാകുന്നത് പലപ്പോഴും ഒരു തെറ്റും ചെയ്യാത്ത നിരപരാധികളായിരിക്കും എന്നതാണ് ഏറ്റവും വലിയ സങ്കടം.
അത്തരത്തിൽ ഒരു വഴിവിട്ട ബന്ധം കാരണം നാല് മനുഷ്യജീവിതങ്ങൾ എരിഞ്ഞടങ്ങിയ, 2021-ൽ രാജസ്ഥാനിലെ ഭരത്പൂരിനെ നടുക്കിയ ആ ദാരുണമായ കൊലപാതക പരമ്പരയുടെ കഥയാണ്.
രാജസ്ഥാനിൽ ആയിരുന്നു ഡോക്ടർ സുദീപും ഗൈനക്കോളജിസ്റ്റായ സീമയും തങ്ങളുടെ രണ്ട് മക്കളോടൊപ്പം ജീവിക്കുന്നത്. സന്തോഷവും ആർഭാടവും പണവും നിറഞ സന്തോഷകരമായ ജീവിതം. എന്നാൽ ആ സന്തോഷം അധികനാൾ നിലനിന്നില്ല. സീമക്ക് തോന്നിയ ഒരു അനുകമ്പയും ദയയും തന്നെ അവളുടെ ജീവിതം ഇല്ലാതാകുമെന്ന് അവൾ കരുതിക്കാണില്ല.
2015ൽ സുദീപിന്റെയും സീമയുടെയും ഹോസ്പിറ്റലിൽ റിസപ്ഷനിസ്റ്റായി ദീപ ഗുർജർ എന്ന 21 വയസ്സുകാരി ജോലിക്കായി എത്തുന്നത്. ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന ദീപയെ സഹതാപം തോന്നിയാണ് സീമ ജോലിക്ക് എടുത്തത്. എന്നാൽ സീമ കാണിച്ച ആ നല്ല മനസ്സ് ദീപ ദുരുപയോഗം ചെയ്യുകയായിരുന്നു. അതികം വൈകാതെ തന്നെ സുദീപും ദീപയും തമ്മിൽ പ്രണയത്തിലായി.
കുറച്ചു നാളുകൾക്ക് ശേഷം സീമ ഈ വിവരം അറിയാൻ ഇടയായി. ഉടൻ തന്നെ സീമ ദീപയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പക്ഷെ അവർ പ്രണയം അവിടെയും നിർത്തിയില്ല. സീമ അറിയാത്ത അവർ രഹസ്യമായി കൂടി കാഴ്ചകൾ നടത്തി. സുദീപ് രഹസ്യമായി ദീപയെ സഹായിക്കാൻ തുടങി. അയാൾ അവൾക്ക് ഒരു വലിയ വില്ല വാടകയ്ക്ക് എടുത്തു നൽകുകയും അവളുടെ മകന്റെ വിദ്യാഭ്യാസ ചിലവുകൾ ഏറ്റെടുക്കുകയും ചെയ്തു.
എന്നാൽ ഇത് ദീപയിൽ പണത്തോടുള്ള ആർത്തി വർധിപ്പിച്ചു അതോടൊപ്പം അവളുടെ ആവശ്യങ്ങളും കൂടി. എല്ലാം അവൾ സുദീപിനെ കൊണ്ട് നേടി എടുത്തു. അങ്ങനെ സുദീപ് അവൾക്കായി ഒരു ബ്യൂട്ടി പാർലർ തുടങ്ങിക്കൊടുത്തു. അതിന്റെ ഉദ്ഘാടന കാർഡിൽ സുദീപിന്റെ പേര് മുഖ്യാതിഥിയായി അച്ചടിച്ചത് സീമയുടെ ശ്രദ്ധയിൽപ്പെട്ടതോടെ കാര്യങ്ങൾ കൂടുതൽ വഷളാകാൻ തുടങ്ങി. അങ്ങനെ 2019 നവംബർ 7-ന് സീമയും അമ്മ സുലേഖയും ദീപയുടെ വില്ലയിലെത്തി.
സീമയും ദീപയും തമ്മിൽ വാക്കുതർക്കം ആരംഭിച്ചു. അവിടെ നടന്ന തർക്കത്തിനൊടുവിൽ, സീമ കൈയ്യിൽ കരുതിയിരുന്ന സ്പിരിറ്റ് വില്ലയിലുടനീളം തളിക്കുകയും ദീപയെയും മകൻ ശൗര്യയെയും അകത്തിട്ട് പൂട്ടി തീയിടുകയും ചെയ്തു. ആ ക്രൂരകൃത്യത്തിൽ ദീപയും അവളുടെ പിഞ്ചുകുഞ്ഞും വെന്തുമരിച്ചു. ദീപയുടെ സഹോദരൻ അനുജ് അവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു.
ഈ കേസിൽ സീമയും സുദീപും സുലേഖയും ജയിലിലായെങ്കിലും പണത്തിന്റെയും അധികാര പവറിലും വെറും ആറുമാസത്തിനുള്ളിൽ അവർ ജാമ്യത്തിലിറങ്ങി. ഇത് അനുജിനെ പ്രകോപിതനാക്കി. പതിയെ പതിയെ അവൻ അവരുടെ പണം ആവശ്യപ്പെടാൻ തുടങി. ആദ്യം അവരോട് 50 ലക്ഷം രൂപ ആവശ്യപ്പെട്ടു, പിന്നീട് അത് ഒരു കോടിയായി ഉയർത്തി. ഒടുവിൽ ഡോക്ടർമാർ പണം നൽകാൻ വിസമ്മതിച്ചതോടെ അനുജ് തന്റെ ബന്ധുക്കളോടൊപ്പം ചേർന്ന് അവരെ വകവരുത്താൻ പദ്ധതിയിട്ടു.
അങ്ങനെ 2021 മെയ് 28-ന് വൈകുന്നേരം അഞ്ച് മണി. രാജസ്ഥാനിലെ ഭരത്പൂരിലെ നീംദ ഗേറ്റ് കോളനിയിലെ വിജനമായ റോഡിലൂടെ ഡോക്ടർ സുദീപ് ഗുപ്തയും ഭാര്യ ഡോക്ടർ സീമ ഗുപ്തയും തങ്ങളുടെ കറുത്ത ഹ്യുണ്ടായ് ക്രെറ്റ കാറിൽ യാത്ര ചെയ്യുകയായിരുന്നു. കോറോണയുടെ നിയന്ത്രണങ്ങൾ കാരണം റോഡുകൾ ഏതാണ്ട് ശൂന്യമായിരുന്നു. പെട്ടെന്നാണ് നമ്പർ പ്ലേറ്റില്ലാത്ത ഒരു ബൈക്കിൽ ദീപയുടെ സഹോദരനും അവന്റെ ബന്ധുവും മുന്നിൽ വന്നു നിന്നു.
കാർ നിറുത്തിയ ഉടൻ, സഹോദരൻ ഡ്രൈവർ സീറ്റിന് അടുത്തേക്ക് വരികയും ഡോക്ടർ സുദീപുമായി സംസാരിക്കുകയും ചെയ്തു. പെട്ടെന്ന് അയാൾ കൈയ്യിലിരുന്ന തോക്കെടുത്ത് സുദീപിന്റെ തലയിലേക്ക് വെടിയുതിർത്തു. തൊട്ടടുത്ത നിമിഷം സീമയ്ക്കും വെടിയേറ്റു. ഏകദേശം എട്ട് റൗണ്ട് വെടിയുതിർത്ത ശേഷം അവർ അവിടെനിന്ന് കടന്നുകളഞ്ഞു.
അമിതമായ മോഹങ്ങളും, വിശ്വാസവഞ്ചനയും, നിയമം കൈയ്യിലെടുക്കാനുള്ള പ്രവണതയും എങ്ങനെയാണ് ഒരു കൂട്ടം മനുഷ്യജീവിതങ്ങളെയും ഒരു പിഞ്ചുകുഞ്ഞിനെയും ഇല്ലാതാക്കിയത് എന്നതിന്റെ വേദനിപ്പിക്കുന്ന ഓർമ്മപ്പെടുത്തലാണ് ഈ സംഭവം.
















