പാർലമെന്റ് സമ്മേളനത്തിൽ ഇന്നും പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. പിഎം കെയർ ഫണ്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പാർലമെന്റിൽ അനുവദിക്കരുതെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (PMO) നിർദ്ദേശത്തെച്ചൊല്ലിയാണ് പ്രതിഷേധം പുകയുന്നത്.
ഫണ്ട് സ്വകാര്യ ട്രസ്റ്റ് ആണെന്നും സർക്കാർ പണമല്ല ഇതിലുള്ളതെന്നുമുള്ള വാദമുയർത്തിയാണ് ചോദ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.
എന്നാൽ, ഔദ്യോഗിക പദവികൾ ഉപയോഗിച്ച് നടത്തുന്ന ഫണ്ടിനെ ചോദ്യം ചെയ്യുന്നതിൽ നിന്നും എംപിമാരെ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. ജോൺ ബ്രിട്ടാസ് എംപി ലോക്സഭാ സ്പീക്കർക്കും രാജ്യസഭാ അധ്യക്ഷനും ഇന്നലെ കത്ത് നൽകിയിരുന്നു.
ഇതോടൊപ്പം എംപിമാരുടെ സസ്പെൻഷൻ, ഇന്ത്യ – അമേരിക്കൻ വ്യാപാര കരാർ തുടങ്ങിയ വിഷയങ്ങളിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ നിലപാടുകൾ പക്ഷപാതപരമാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിലുള്ള ‘ഇന്ത്യ’ സഖ്യം അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. 100-ലധികം എംപിമാർ ഒപ്പിട്ട നോട്ടീസ് കൈമാറിയ സാഹചര്യത്തിൽ, നടപടിക്രമങ്ങൾ പൂർത്തിയാകും വരെ സ്പീക്കർ സഭാനടപടികളിൽ നിന്ന് വിട്ടുനിൽക്കും.
















