വന്യമൃഗങ്ങൾ കാരണമുണ്ടാകുന്ന കൃഷിനാശത്തിനും വസ്തുനാശത്തിനും സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് ആക്ഷേപമുള്ള സാഹചര്യത്തിൽ നഷ്ടപരിഹാരത്തുക വർധിപ്പിക്കുന്നതിനുള്ള പ്രൊപ്പോസൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സർക്കാരിന് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. സർക്കാർ ഇക്കാര്യത്തിൽ 3 മാസത്തിനകം അന്തിമ തീരുമാനമെടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 1200 ൽ പരം കുടുംബങ്ങൾക്ക് വനംവകുപ്പുദ്യോഗസ്ഥർ ചെക്ക്പോസ്റ്റിൽ ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന പരാതിയിലാണ് ഉത്തരവ്. സ്വന്തം പറമ്പിൽ കൃഷി ചെയ്യുന്ന ദേഹണ്ഡങ്ങളും മരങ്ങളും യഥേഷ്ടം ഉപയോഗിക്കാൻ സമ്മതിക്കുന്നില്ലെന്നും വന്യമൃഗശല്യം നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നുമുള്ള പരാതിയിലാണ് നടപടി.അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെയും നടുവത്തുമൂഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറെയും നേരിൽ കേട്ട ശേഷമാണ് കമ്മീഷൻ ഉത്തരവ് പാസാക്കിയത്. വന്യമൃഗ ആക്രമണങ്ങൾ നേരിടുന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭിക്കാനുള്ള അപേക്ഷ ഓൺലൈൻ വഴി നൽകണമെന്നും അപേക്ഷ ലഭിച്ചാൽ വനംവകുപ്പുദ്യോഗസ്ഥർ പ്രാദേശിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകി കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
പ്രദേശത്ത് ആന അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് കടന്നുവരുന്നത് തടയുന്നതിനായി പ്രധാന വന്യമൃഗതാരകൾ വരുന്ന വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസിംഗുകൾ വനംവകുപ്പിന്റെ ഡെക്കാമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി അറ്റകുറ്റപണികൾ നടത്താൻ നടപടിയെടുത്തുവരുന്നതായി കോന്നി ഡി.എഫ്.ഒ. കമ്മീഷനെ അറിയിച്ചു. നബാർഡ് പദ്ധതിയിൽ സോളാർ തൂക്കുവേലികൾ നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചിട്ടുണ്ട്വന്യമൃഗങ്ങൾ കാരണം നാശനഷ്ടങ്ങൾ സംഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ നടപടിയെടുക്കുന്നുണ്ട്. രാത്രികാലങ്ങളിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. വന്യമൃഗ ആക്രമണം കാരണമുള്ള നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക ഉയർത്തേണ്ടത് സർക്കാരാണെന്നും ഡി.എഫ്.ഒ. അറിയിച്ചു.
സോളാർ ഫെൻസിംഗുകൾ പ്രവർത്തനക്ഷമമാക്കാനുള്ള പദ്ധതികൾ 2 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. രാത്രികാല പട്രോളിംഗുകൾ ഫലവത്തായി നടത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. വന്യമൃഗ ആക്രമണങ്ങൾക്കുള്ള നഷ്ടപരിഹാരത്തിന് അർഹതയുള്ളവർക്കായി ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാനാവശ്യമായ ബോധവത്കരണവും സാങ്കേതിക സഹായവും ഗ്രാമപഞ്ചായത്ത് അധികൃതർ കർഷകർക്ക് നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. അരുവാപ്പുലം സ്വദേശി രാജൻ എബ്രഹാം സമർപ്പിച്ച പരാതിയിലാണ് നടപടി.
















