ദേശീയ പണിമുടക്ക് ദിനത്തിൽ തൊഴിലാളി വർഗത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതുമുന്നണിയുടെ ജാഥകൾ നിർത്തിവെച്ചിരുന്നു. എന്നാൽ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതുയുഗയാത്ര തടസ്സമില്ലാതെ തുടരുന്നതിനെയാണ് എം.വി. ഗോവിന്ദൻ വിമർശിച്ചത്. “ഞങ്ങളുടെ ജാഥ അവസാനിച്ചപ്പോൾ അവരുടെ ജാഥയും അവസാനിപ്പിക്കും എന്നാണ് കരുതിയത്, എന്നാൽ അവർക്കതിന് കഴിഞ്ഞില്ല” എന്ന് അദ്ദേഹം പരിഹസിച്ചു.
കോൺഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎൻടിയുസി പോലും ജാഥ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും യുഡിഎഫ് നേതൃത്വം അത് ചെവികൊണ്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. വയനാട്ടിൽ ലോഡ് വരുന്നത് ഐഎൻടിയുസിക്കാർ തടയുന്നുണ്ട്, എന്നാൽ വി.ഡി. സതീശന്റെ ജാഥയിൽ നിരവധി വാഹനങ്ങളാണ് അണിനിരക്കുന്നത്. ഇത് തൊഴിലാളികൾക്കിടയിൽ വലിയ വൈരുദ്ധ്യവും അമർഷവും ഉണ്ടാക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
രണ്ടോ മൂന്നോ വാഹനങ്ങളല്ല, വലിയൊരു വാഹനവ്യൂഹം തന്നെ സതീശന്റെ ജാഥയിലുണ്ട്. പണിമുടക്ക് ദിവസം ഈ വാഹനങ്ങൾ തടയാൻ ആർക്കാണ് കഴിയുകയെന്നും ഐഎൻടിയുസി ഇതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ മാത്രമേ ഇത്തരം നടപടികൾ ഉപകരിക്കൂ എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
















