കേരളത്തിന്റെ കണ്ണീരോർമ്മയായി മാറുമ്പോഴും നാല് പേർക്ക് പുതുജീവൻ നൽകി കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാം. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവെന്ന വലിയ നിയോഗവുമായാണ് ഈ പത്ത് മാസം പ്രായമുള്ള കുഞ്ഞ് യാത്രയാകുന്നത്.
അവയവം സ്വീകരിച്ച രണ്ട് കുട്ടികളുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആലിന്‍റെ സംസ്കാര ചടങ്ങുകള്‍ നാളെ നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് സിഎസ്ഐ പള്ളിയില്‍ നടക്കും.
കൊച്ചിയിൽ നിന്ന് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചത് മൂന്ന് മണിക്കൂർ 17 മിനിറ്റ് കൊണ്ട്. മസ്തിഷ്ക മരണം സംഭവിച്ചപ്പോള്‍ തന്നെ താങ്ങാനാവാത്ത ദുഃഖത്തിലും അവയവദാനമെന്ന മഹത്ക്രിയക്ക് അച്ഛന്‍ അരുണും അമ്മ ഷെറിനും സമ്മതം മൂളി. കുഞ്ഞിന്‍റെ രണ്ട് നേത്രപടം, ചികിത്സയില്‍ കഴിഞ്ഞ അമൃത ആശുപത്രയിലാണ് നല്‍കിയത്.
കരളും വൃക്കകളും ഹൃദയധമനിയുമായി രാത്രി 7.13ന് ആംബുലന്‍സ് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. മൂന്നേകാല്‍ മണിക്കൂറില്‍ 200ലധികം ദൂരം താണ്ടി 10.30ന് കിംസ് ആശുപത്രി. ആലിന്‍റെ കരള്‍ അവിടെ ആറ് മാസം പ്രായമായ കുഞ്ഞിനു വേണ്ടിയാണ് കൊണ്ടുവന്നത്.
ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകര്‍ത്താവായി ആ കുഞ്ഞ് മറ്റൊരു ചരിത്രം കുറിച്ചു. കുട്ടിയുടെ രണ്ട് വൃക്കകളും തിരുവനന്തപുരം മെഡിക്കല്‍ കോളജിലുള്ള പതിനൊന്ന് വയസുകാരന് ജീവിതത്തിലെ പുതുനാമ്പായി. 10.40ന് ഹൃദയധമനി ശ്രീചിത്ര ആശുപത്രിയിലെത്തിച്ച് ദൗത്യം പൂര്‍ത്തിയാക്കി
ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിലൂടെ നാല് പേർക്ക് ഇനി ജീവിതത്തിലേക്ക് തിരികെ വരാം. സ്വന്തം വേദനയ്ക്കിടയിലും അവയവദാനത്തിന് സമ്മതം മൂളിയ മാതാപിതാക്കളുടെ തീരുമാനം കേരളം വലിയ ആദരവോടെയാണ് നോക്കിക്കാണുന്നത്.
















