ആഗോള അയ്യപ്പസംഗമത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സഹകരണ വകുപ്പിലെ ജീവനക്കാരെ വരെ സംഗമത്തില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുപോയി. ഹൈക്കോടതിയില്‍ കണക്ക് അവതരിപ്പിച്ചപ്പോഴാണ് ഈ തട്ടിപ്പുകളെല്ലാം പുറത്തുവന്നത്. അയ്യപ്പന്റെ പേരില്‍ തന്നെ വേണോ ഈ തട്ടിപ്പ് എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്. ശബരിമലയില്‍ നടന്നതുപോലെയുള്ള കൊള്ളയാണ് ആഗോള അയ്യപ്പ സംഗമത്തിലും നടന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടന്നെന്നും ദേവസ്വം മന്ത്രി കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. കട്ടവരെ ഇപ്പോള്‍ കാണാനില്ല. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആഗോള അയ്യപ്പസംഗമം നടത്തി. അതിലെ കൊള്ളകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
അയ്യപ്പ സംഗമത്തിന്റെ കൃത്യമായ കണക്കുകള്‍ ദേവസ്വം ബോര്‍ഡിന് കോടതിയില്‍ കൊടുക്കാന്‍ കഴിയുമോ? ഹൈക്കോടതിയാണ് കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്ന് പറഞ്ഞത്. സാമ്പത്തിക അച്ചടക്കം ഇല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഓരോ പൊരുത്തക്കേടുകളും കോടതി എണ്ണി പറയുന്നുണ്ട്. നാട്ടിലെ ജനങ്ങളുടെ പണം ഉപയോഗിച്ചാണ് പരിപാടി നടത്തിയത്. വിഷയത്തില്‍ എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ കൈകഴുകി ഒഴിഞ്ഞുമാറുന്നു. പരിപാടിക്ക് വേണ്ടി വലിയ അവകാശവാദങ്ങളായിരുന്നു. അയ്യപ്പസംഗമത്തില്‍ നടത്തിയ ക്രമക്കേടുകളിലും സര്‍ക്കാരിനും സിപിഐഎമ്മിനും ബന്ധമുണ്ട്. അതുകൊണ്ടാണ് വി എന്‍ വാസവന്‍ രാജിവെക്കണമെന്ന് പറഞ്ഞത്. വിവരങ്ങളില്ലാതെ മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കില്ല. അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.
















