മുംബൈ: ക്രിക്കറ്റ് മൈതാനത്തിലെ പ്രകടനങ്ങൾക്കൊപ്പം വ്യക്തിജീവിതത്തിലെ സംഭവങ്ങളുടെ പേരിലും ഹാർദിക് പാണ്ഡ്യ പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ വാലന്റൈൻസ് ദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ കാമുകി മഹിക ശർമയ്ക്ക് നൽകിയ സർപ്രൈസ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

കാമുകി മഹികയുടെ പേരിന്റെ ആദ്യാക്ഷരം ഉൾക്കൊള്ളുന്ന ഒരു പുതിയ ടാറ്റൂ ആണ് ഹാർദിക് വാലന്റൈൻസ് ഡേ സമ്മാനമായി നൽകിയത്. ഏലിയൻസ് ടാറ്റൂ സ്റ്റുഡിയോയിൽ വെച്ച് സെലിബ്രിറ്റി ടാറ്റൂ ആർട്ടിസ്റ്റായ സണ്ണി ഭാനുശാലിയാണ് ഈ ടാറ്റൂ ഡിസൈൻ ചെയ്തത്. പ്രധാന ആർട്ടിസ്റ്റ് തുഷാർ മാരനെയാണ് ഹാർദിക്കിന്റെ കഴുത്തിനു പിന്നിൽ ടാറ്റൂ പതിപ്പിച്ചത്.
മഹിക ശർമയോടുള്ള പ്രണയത്തിന്റെയും ആത്മബന്ധത്തിന്റെയും പ്രതീകമാണ് ഈ ടാറ്റൂ. മഹികയുടെ പേരിന്റെ ആദ്യ അക്ഷരമായ എം ഈ ടാറ്റുവിൽ കാണാം. സണ്ണി ഭാനുശാലിയുമായുള്ള ദീർഘ നേരത്തെ ചർച്ചയ്‌ക്കൊടുവിലാണ് ഈ ടാറ്റൂ ഡിസൈൻ ചെയ്തത്. ഇരുവരും തമ്മിലുള്ള ആത്മബന്ധം ടാറ്റൂവിൽ പ്രതിഫലിക്കണമെന്നതായിരുന്നു ലക്ഷ്യം.
മഹികയുടെ പേരിന്റെ ആദ്യ അക്ഷരമായ എം, തന്റെ കഴുത്തിനു പിന്നിൽ ടാറ്റൂ ചെയ്യണമെന്ന ആഗ്രഹമാണ് ഹാർദിക് പങ്കുവെച്ചതെന്ന് സണ്ണി ഭാനുശാലി പറഞ്ഞു. എന്നാൽ പിന്നീട് സ്റ്റുഡിയോയിൽവെച്ച് നടന്ന ചർച്ചകൾക്കൊടുവിലാണ് ടാറ്റൂ ഇത്തരത്തിൽ പരിണമിച്ചത്.
ഹാർദിക്കിന്റെ ടാറ്റൂവിൽ രണ്ടു പുള്ളിപ്പുലികൾക്കു നടുവിലാണ് എം എന്ന അക്ഷരമുള്ളത്. ഒന്ന് കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായ യഥാർഥ പുള്ളിപ്പുലിയാണ്. കരുത്ത്, അഭിലാഷം എന്നീ ഭാവങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. രണ്ടാമത്തെ പുള്ളിപ്പുലി ഒഴുകുന്ന രേഖാചിത്രങ്ങളിലൂടെയാണ് രൂപപ്പെട്ടിരിക്കുന്നത്. നിഴൽപോലെയാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. അതിന്റെ വളവുകൾക്കുള്ളിലാണ് മഹികയുടെ ആദ്യാക്ഷരം സൂക്ഷ്മമായി രൂപപ്പെടുത്തിയിട്ടുള്ളത്. രണ്ട് ശക്തരായ വ്യക്തികൾ തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടുത്താതെ ഒരേ ദിശയിൽ സഞ്ചരിക്കുന്നു എന്നാണ് ഈ ടാറ്റൂ അർഥമാക്കുന്നത്.
ടാറ്റൂ പതിക്കാൻ കഴുത്തിന്റെ മധ്യഭാഗം മനപ്പൂർവം തിരഞ്ഞെടുത്തതാണ്. മറഞ്ഞിരിക്കുമ്പോൾ സൂക്ഷ്മവും എന്നാൽ വെളിപ്പെടുത്തുമ്പോൾ ശക്തവുമാണ് എന്നതാണ് ഇതിലൂടെ അർഥമാക്കുന്നത്. രാത്രി വൈകിയായിരുന്നു ടാറ്റൂ സെഷൻ.
















