മനുഷ്യനെ മൃഗമാക്കുന്നതിൽ പണത്തിനോളം വലിയ മറ്റൊരു പങ്കാളിയില്ല. ചോരബന്ധങ്ങളെപ്പോലും വിസ്മരിച്ച്, വെറും കടലാസുതുണ്ടുകൾക്കും സ്വർണ്ണത്തിനുമായി മനുഷ്യർ പരസ്പരം വേട്ടയാടുന്ന കാഴ്ചകൾ ഇന്ന് നമുക്ക് ചുറ്റും പതിവാകുകയാണ്. സ്നേഹത്തിന് പകരം സംശയവും, വിശ്വാസത്തിന് പകരം ചതിയും നിറയുന്ന ഒരിടമായി നമ്മുടെ ലോകം മാറുന്നുവോ എന്ന ചോദ്യം ഓരോ ക്രൂരകൃത്യവും നമ്മോട് ചോദിക്കുന്നു.
2025-ൽ ഡൽഹിയിൽ നടന്ന ഒരു കൊലപാതകം അത്തരത്തിലൊന്നായിരുന്നു; കേവലം ഒരു മോഷണമെന്നതിലുപരി വിശ്വസിച്ചവന്റെ നെഞ്ചിൽ കത്തിയിറക്കിയ വഞ്ചനയുടെ കഥ. കൂടെ നടന്ന് സൗഹൃദം നടിച്ച്, ഒടുവിൽ തക്കം കിട്ടിയപ്പോൾ ആ ജീവൻ കവർന്നെടുത്ത ക്രൂരത. അപരിചിതരെപ്പോലും കണ്ണടച്ച് വിശ്വസിക്കുന്ന നമ്മുടെ നിഷ്കളങ്കതയെ മുതലെടുക്കുന്ന ആളുകൾ നമ്മൾക്ക് ചുറ്റും നിരവധിയാണ്. പണത്തോടുള്ള ആർത്തി മനുഷ്യനെ എത്രത്തോളം ക്രൂരനാക്കുമെന്നും, അതിജാഗ്രത പാലിക്കേണ്ടത് നമ്മുടെ സുരക്ഷയ്ക്ക് എത്രത്തോളം അനിവാര്യമാണെന്നും ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.
2025 നവംബർ മൂന്ന് ഉച്ചകഴിഞ്ഞ് മൂന്നരയായിക്കാണും. ദില്ലിയിലെ രോഹിണി സെക്ടർ 22-ലെ ഫ്ലാറ്റ് സമുച്ചയത്തിന് മുന്നിലേക്ക് അങ്കുർ എത്തിയത്. ദില്ലി ജലബോർഡിലെ എൻജിനീയറായ തന്റെ അച്ഛൻ സുരേഷ് കുമാർ രേഥിയെ തിരക്കിയാണ് മകൻ എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി അച്ഛനെ ഫോണിൽ കിട്ടുന്നില്ല. വീട്ടുകാർക്കൊപ്പം ടൂറിന് വരാതെ ഫ്ലാറ്റിൽ തന്നെ തുടർന്ന സുരേഷ് കുമാർ, ഇടയ്ക്ക് മദ്യപിച്ചു കഴിഞ്ഞാൽ ഫോൺ എടുക്കാത്ത ശീലമുള്ളയാളാണ്. എങ്കിലും ഉള്ളിലെവിടെയോ ഒരു ആധി അങ്കുറിനെ അസ്വസ്ഥനാക്കിയിരുന്നു. അതിനാൽ അച്ഛനെ ഒന്ന് അന്വേഷിക്കാനായി എത്തിയതായിരുന്നു മകൻ.
ഫ്ലാറ്റിന്റെ വാതിൽക്കൽ എത്തി അങ്കുർ കുറെനേരം മുട്ടിവിളിച്ചു.എന്നാൽ തന്റെ വിളികൾക്ക് മറുപടിയുണ്ടായിരുന്നില്ല. വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലുമായിരുന്നു. വാതിൽ എങ്ങനെ തുറക്കണമെന്ന് അറിയാതെ നിന്നപ്പോഴാണ് താഴെ പ്ലംബിംഗ് ജോലി കഴിഞ്ഞ് ഒരാൾ അയാളുടെ സ്കൂട്ടറിന്റെ അടുത്തേക്ക് നടക്കുന്നത് അങ്കുർ കണ്ടത്. അങ്കുർ അയാളെ കതക് തുറക്കാൻ സഹായത്തിനായി വിളിച്ചു. പൂട്ടിയ വാതിൽ തുറക്കാൻ ആ പ്ലംബർ സഹായിച്ചു. വാതിൽ തുറന്നതും അങ്കുറിനും പ്ലംബർക്കും അസഹനീയമായ ഒരു ദുർഗന്ധം ആ മുറിയിൽ നിന്ന് പുറത്തേക്ക് വരൻ തുടങി. ഏതോ ജീവി ചത്തു ചീഞ്ഞതുപോലെയുള്ള ഗന്ധം ആയിരുന്നു അത്. പ്ലംബർക്ക് അതോടെ അകത്തോട്ട് കയറാനായി ബുദ്ധിമുട്ട് അനുഭവപെട്ടു എന്നാലും അങ്കുറിന്റെ നിർബന്ധത്തിന് വഴങ്ങി അവർ രണ്ടുപേരും അകത്തേക്ക് കയറി. ഡൈനിംഗ് ടേബിളിൽ പാതി കാലിയായ ഒരു മദ്യക്കുപ്പിയും ഗ്ലാസും ഇരിപ്പുണ്ട്.
കിടപ്പുമുറിയിലേക്ക് നോക്കിയപ്പോൾ അവിടുത്തെ അലമാരകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഒടുവിൽ ബാത്ത്റൂമിന് സമീപം അവർ ആ കാഴ്ച കണ്ടു. സുരേഷ് കുമാറിന്റെ മൃതദേഹം അവിടെ അഴുകിയ നിലയിൽ കിടക്കുന്നു. തന്റെ അച്ഛന്റെ ദയനീയാവസ്ഥ കണ്ട് അങ്കുർ അലറിക്കരഞ്ഞു. വൈകാതെ പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി. സുരേഷ് കുമാറിന്റെ കഴുത്ത് മുറിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്നും മരണം നടന്നിട്ട് ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും കഴിഞ്ഞിട്ടുണ്ടാകുമെന്നും അവർ കണ്ടെത്തി. സുരേഷ് കുമാറിന്റെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണമാലയും മോതിരവും പോക്കറ്റിലുണ്ടായിരുന്ന പേഴ്സും ലാപ്ടോപ്പും കാണാനില്ലായിരുന്നു. എന്നാൽ മൊബൈൽ ഫോൺ അവിടെ തന്നെയുണ്ട്.
മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചു. എന്നാൽ പ്രധാന ചോദ്യം ഇതായിരുന്നു: അകത്തുനിന്ന് പൂട്ടിയ വാതിലിലൂടെ കൊലയാളി എങ്ങനെ അകത്തുകയറി? ഫ്ലാറ്റിന്റെ പിന്നിലെ ബാൽക്കണി പരിശോധിച്ച പോലീസിന് ഒരു തുമ്പ് ലഭിച്ചു. അവിടെയുള്ള സ്ലൈഡിംഗ് വിൻഡോയിലൂടെ ഒരാൾക്ക് ബാൽക്കണിയിലേക്ക് ഇറങ്ങാൻ സാധിക്കുമായിരുന്നു. നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് പൈപ്പിൽ പിടിച്ചു തൂങ്ങി താഴേക്ക് ഇറങ്ങുന്ന ഒരാളുടെ പാടുകൾ പോലീസ് കണ്ടെത്തി. എന്നാൽ കൊലയാളി ഗ്ലൗസ് ഉപയോഗിച്ചിരുന്നതിനാൽ വിരലടയാളങ്ങൾ ഒന്നും ലഭിച്ചില്ല.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സെക്ടർ 22-ലെ സിസിടിവികൾ പ്രവർത്തിക്കുന്നില്ലായിരുന്നു. സുരേഷ് കുമാറിന് പാൻപരാഗ് ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഇത് വ്യക്തമായിരുന്നു. അതിനാൽ സമീപത്തെ പാൻപരാഗ് കടകൾ പോലീസ് നിരീക്ഷിച്ചു. സെക്ടർ 30-ന് സമീപമുള്ള ഒരു ചെറിയ കടയിലെ സിസിടിവിയിൽ ഒക്ടോബർ 31 വരെ സുരേഷ് കുമാർ അവിടെ വന്നിരുന്നതായി കണ്ടു. അവിടെവെച്ച് ഒരാൾ സുരേഷ് കുമാറുമായി സംസാരിക്കുന്നത് ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.
അതേസമയം, അതേ ഫ്ലാറ്റിലെ മറ്റൊരു സ്ത്രീ നൽകിയ സിസിടിവി ദൃശ്യം വഴിത്തിരിവായി. ഒക്ടോബർ 31 രാത്രി എട്ടു മണിയോടെ സുരേഷ് കുമാർ ഫ്ലാറ്റിലേക്ക് പോകുന്നത് കണ്ടു. ഏകദേശം 25 മിനിറ്റിനുശേഷം ‘ഹുഡി’ ധരിച്ച ഒരാൾ സുരേഷ് കുമാറിന്റെ ഫ്ലാറ്റിന്റെ ഭാഗത്തേക്ക് നടന്നുപോകുന്നതും കണ്ടു. പോലീസ് നടത്തിയ പഴുതടച്ച പരിശോധനയിൽ ആ ഹുഡിക്കാരൻ സുരേഷ് കുമാറിന്റെ പരിചിതനാണെന്ന് തെളിഞ്ഞു. ക്രിമിനൽ ലിസ്റ്റിലുള്ള ‘ബണ്ടി’ എന്നയാളാണ് ഇതെന്ന് പോലീസ് തിരിച്ചറിഞ്ഞു. വികാസ്പുരിയിൽ നിന്ന് ബണ്ടിയെ പിടികൂടിയപ്പോൾ സുരേഷ് കുമാറിന്റെ ലാപ്ടോപ്പും മാലയും അവനിൽ നിന്ന് കണ്ടെടുത്തു.
ബണ്ടി എല്ലാം ഏറ്റുപറഞ്ഞു. സുരേഷ് കുമാറിന്റെ സ്വർണ്ണവും പണവും ലക്ഷ്യം വെച്ച് ഒക്ടോബർ 27 മുതൽ അവൻ സുരേഷിനെ പിന്തുടർന്നിരുന്നു. പാൻപരാഗ് കടയിൽ വെച്ച് സുഹൃത്തായി അഭിനയിച്ച് സുരേഷ് കുമാറിന്റെ വിശ്വാസം നേടിയെടുത്തു. ഒക്ടോബർ 31 രാത്രി സുരേഷ് കുമാർ വാതിൽ തുറന്നിട്ട് മദ്യപിക്കുമ്പോൾ ബണ്ടി അവിടുത്തെത്തി. ഗ്ലാസ് എടുക്കാൻ അടുക്കളയിലേക്ക് പോയ സുരേഷിനെ ബണ്ടി മിന്നൽവേഗത്തിൽ ആക്രമിക്കുകയും കഴുത്തറുത്ത് കൊല്ലുകയും ചെയ്തു. മോഷണം നടത്തിയ ശേഷം വാതിൽ അകത്തുനിന്ന് പൂട്ടി, സ്ലൈഡിംഗ് വിൻഡോ വഴി ബാൽക്കണിയിലിറങ്ങി പൈപ്പിലൂടെ താഴേക്ക് ഊർന്നിറങ്ങി അവൻ രക്ഷപ്പെട്ടു.
നമ്മൾ അറിയാതെ തന്നെ പലരും നമ്മെ നിരീക്ഷിക്കുന്നുണ്ടെന്ന ഭയാനകമായ സത്യമാണ് ഈ കഥ ഓർമ്മിപ്പിക്കുന്നത്. സുരേഷ് കുമാറിന്റെ ആഡംബര മോഹങ്ങളും ചെറിയൊരു അശ്രദ്ധയുമാണ് ഒരു കൊടും കുറ്റവാളിക്ക് അയാളുടെ ജീവനെടുക്കാൻ വഴിയൊരുക്കിയത്. സൗഹൃദത്തിന്റെ മുഖം മൂടി ധരിച്ചെത്തുന്നവരെ ഒരിക്കലും വിശ്വസിക്കരുതെന്ന വലിയ പാഠമാണിത്.
















