നഗരത്തിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിലേക്കും ബോളിവുഡിന്റെ മായാലോകത്തേക്കും ഒരായിരം സ്വപ്നങ്ങളുമായാണ് ഓരോ പെൺകുട്ടിയും വണ്ടി കയറുന്നത്. ആരും അറിയുന്ന ഒരു വലിയ താരമാകണം, ദാരിദ്ര്യം മാറ്റണം എന്നൊക്കെയുള്ള അതിയായ ആഗ്രഹം മാത്രം കൈമുതലാക്കിയവർ. എന്നാൽ, ആ സ്വപ്നങ്ങൾക്ക് കാവൽ നിൽക്കേണ്ടവർ തന്നെ കശാപ്പുകാരായി മാറിയാലോ? വിശപ്പും നിസ്സഹായാവസ്ഥയും മുതലെടുത്ത് സ്വന്തം വർഗ്ഗത്തെ തന്നെ ചന്തയിലെ ചരക്കാക്കി മാറ്റിയ ഒരു നടിയുടെയും കാസ്റ്റിംഗ് ഡയറക്ടറുടെയും കുതിപ്പിന്റെയും വീഴ്ചയുടെയും കഥയാണിത്.
ഹരിയാനയിലെ പാൽവാൽ എന്ന ഗ്രാമത്തിൽ നിന്ന് ഡൽഹിയിലെത്തി എം.ബി.എ ബിരുദം നേടിയ ആർതി മിത്തൽ, വെളുത്ത ചോക്കും കറുത്ത ബോർഡുമായി ഒതുങ്ങിക്കൂടാൻ ആഗ്രഹിച്ചിരുന്നില്ല. അവളുടെ കണ്ണുകൾ മുംബൈയിലെ വെള്ളിത്തിരയിലായിരുന്നു. സിനിമയിലെ ചെറിയ വേഷങ്ങളിലൂടെ അവൾ പതുക്കെ പതുക്കെ തന്റെ സാന്നിധ്യം അറിയിച്ചു. എന്നാൽ അഭിനയത്തേക്കാൾ വലിയൊരു ‘ബിസിനസ്’ ആർതി തന്റെ മനസ്സിനുള്ളിൽ പ്ലാൻ ചെയ്തിരുന്നു. കാസ്റ്റിംഗ് ഡയറക്ടർ എന്ന പദവി ഉപയോഗിച്ച്, അവസരം തേടിയെത്തുന്ന പെൺകുട്ടികളെ വലയിലാക്കാൻ അവൾ ഒരു അധോലോക സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തു.
2023 ഏപ്രിലിലെ ആ ദിനം ആർതിയുടെ കരിയറിലെ അവസാനത്തെ അധ്യായമായി മാറി. മുംബൈ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയ ഒരു രഹസ്യവിവരമാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ഒരു വജ്രവ്യാപാരിയായി വേഷം മാറിയ പൊലീസ് ഉദ്യോഗസ്ഥൻ മനോജ് സുതാർ ആർതിയെ ഫോണിൽ വിളിച്ചു. “എന്റെ സുഹൃത്തുക്കൾക്കായി അതിസുന്ദരികളായ പെൺകുട്ടികളെ വേണം, പണം എത്രയായാലും കുഴപ്പമില്ല” എന്ന വാഗ്ദാനത്തിൽ ആർതി വീണു. രണ്ട് മണിക്കൂറിന് രണ്ട് ലക്ഷം രൂപ എന്ന വമ്പൻ തുകയാണ് അവൾ ആവശ്യപ്പെട്ടത്. പണത്തോടുള്ള അവളുടെ ആർത്തിയാണ് ഒടുവിൽ അവൾക്കായി പോലീസ് ഒരുക്കിയ കെണിയിലേക്ക് അവളെ നയിച്ചത്.
ഗോരേഗാവിലെ ആ ഹോട്ടൽ മുറിയിൽ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. പോലീസുകാർ ഹോട്ടൽ ജീവനക്കാരായി വേഷം മാറി നിന്നു. തന്റെ ഇരകളായ രണ്ട് യുവതികളുമായി ആർതി എത്തിയപ്പോൾ, അവരെ വാനോളം പുകഴ്ത്തിക്കൊണ്ട് അവൾ തന്റെ കമ്മീഷൻ ഉറപ്പിച്ചു. “ഇവർ നടിമാരാകാൻ വന്നവരാണ്, പണമില്ലാത്തപ്പോൾ ഞാൻ അവരെ സഹായിക്കുകയാണ്” എന്ന ആർതിയുടെ വാക്കുകൾ കേട്ട് കാവൽക്കാരായി നിന്ന നിയമപാലകർ പോലും ഞെട്ടിപ്പോയി. ആ നിമിഷം തന്നെ ആർതി മിത്തൽ അറസ്റ്റ് ചെയ്യപ്പെട്ടു. വെറും 15,000 രൂപ മാത്രം പെൺകുട്ടികൾക്ക് നൽകി ബാക്കി ലക്ഷങ്ങൾ സ്വന്തം പോക്കറ്റിലാക്കുന്ന ക്രൂരമായ ചൂഷണത്തിനാണ് അവിടെ അന്ത്യമായത്.
സിനിമയെന്ന സ്വപ്നത്തെ ആർതി മിത്തൽ ഒരു ചതിക്കുഴിയാക്കി മാറ്റി. ഇന്ന് കോടതിയുടെ നാലു ചുവരുകൾക്കുള്ളിൽ വിചാരണ നേരിടുമ്പോഴും, അവളുടെ ഇരകളായ പെൺകുട്ടികളുടെ തകർന്ന സ്വപ്നങ്ങൾ ഒരു പാഠമായി അവശേഷിക്കുന്നു. പുറമെ മിന്നിത്തിളങ്ങുന്ന മുംബൈയുടെ നിഴൽ വശങ്ങളിൽ ഇനിയും എത്ര ആർതി മിത്തൽമാർ മറഞ്ഞിരിപ്പുണ്ടാകാം എന്ന വലിയൊരു ചോദ്യചിഹ്നം ഈ കഥ ബാക്കി വെക്കുന്നു.
















