ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരമാണെന്ന ഗുരുതര ആരോപണവുമായി ശബരിമല തന്ത്രി കണ്ഠര് രാജീവര്. ശബരിമലയിൽ യുവതീപ്രവേശം തടഞ്ഞതിനും ക്ഷേത്രം എല്ലാ ദിവസവും തുറക്കാനുള്ള സർക്കാർ നീക്കം വിഫലമാക്കിയതിനുമുള്ള ശിക്ഷയായാണ് തന്നെ കേസിൽ കുടുക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് തന്ത്രി സർക്കാരിനും പോലീസിനുമെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്.
2018-ലെ യുവതീപ്രവേശന വിവാദ കാലത്ത് ആചാര സംരക്ഷണത്തിനായി താൻ എടുത്ത ഉറച്ച നിലപാടാണ് സർക്കാരിനെ ചൊടിപ്പിച്ചതെന്ന് തന്ത്രി വാദിക്കുന്നു. ഭരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്താൻ ചില പോലീസ് ഉദ്യോഗസ്ഥർ യുവതികളെ സന്നിധാനത്ത് എത്തിക്കാൻ ശ്രമിച്ചപ്പോൾ പൂജകൾ നിർത്തിവെച്ച് പുറത്തുവരുമെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ, ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന സാധാരണ ക്ഷേത്രമാക്കി മാറ്റാനുള്ള സർക്കാരിന്റെ ഗൂഢനീക്കം താൻ ഇടപെട്ട് പരാജയപ്പെടുത്തിയതും പകപോക്കലിന് കാരണമായെന്ന് ജാമ്യാപേക്ഷയിൽ പറയുന്നു.
പ്രത്യേക അന്വേഷണ സംഘം (SIT) വസ്തുതകൾ മറച്ചുവെച്ചാണ് തന്നെ പ്രതിയാക്കിയതെന്നും തന്ത്രി ആരോപിച്ചു. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് താനാണെന്ന് വരുത്തിത്തീർക്കാൻ അന്വേഷണ സംഘം ശ്രമിച്ചു. ക്ഷേത്രത്തിലെ ഭരണപരമായ കാര്യങ്ങളിൽ തനിക്ക് പങ്കില്ലെന്നും ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് തന്റെ ചുമതലയെന്നും അദ്ദേഹം ആവർത്തിച്ചു. സ്വർണ്ണപ്പാളികൾ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ദേവസ്വം ബോർഡിനാണ് പൂർണ്ണ ഉത്തരവാദിത്തമെന്നും തന്ത്രി ചൂണ്ടിക്കാട്ടി.
















