സംസ്ഥാനത്തെ സർവകലാശാലകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും ക്യാമ്പസ് അച്ചടക്കം ഉറപ്പുവരുത്തുന്നതിനുമായി കർശനമായ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നു. ഇതുസംബന്ധിച്ച് വൈസ് ചാൻസലർമാർക്ക് നൽകിയ നിർദേശങ്ങൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഹൈക്കോടതിയെ അറിയിക്കും. കഴിഞ്ഞ വ്യാഴാഴ്ച കൊച്ചിയിൽ ചേർന്ന വി.സി.മാരുടെ യോഗത്തിലാണ് ഗവർണർ ഇതുസംബന്ധിച്ച കർശന നിർദേശം നൽകിയത്.
സർവകലാശാലാ ക്യാമ്പസുകളിലെ രാഷ്ട്രീയ സംഘർഷങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോ. എസ്. ഗനപതി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ ഉണ്ടായത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഫെബ്രുവരി നാലിന് ചാൻസലർ ഉൾപ്പെടെയുള്ള കക്ഷികളോട് നിലപാട് തേടിയിരുന്നു. ക്യാമ്പസുകളിൽ പഠനാന്തരീക്ഷം തകർക്കുന്ന വിധത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾ അനുവദിക്കാനാവില്ലെന്നും വിദ്യാർത്ഥികൾക്കായി ഏകീകൃത പെരുമാറ്റച്ചട്ടം വേണമെന്നുമാണ് കോടതിയുടെ നിരീക്ഷണം.
കേസ് മാർച്ച് നാലിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. വി.സി.മാരുടെ യോഗത്തിൽ എടുത്ത തീരുമാനങ്ങളും കോടതി നിർദേശപ്രകാരം സ്വീകരിച്ച നടപടികളും ഗവർണർ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിക്കും. ഹൈക്കോടതിയുടെ അന്തിമവിധി വരുന്നതോടെ കേരളത്തിലെ കലാലയ രാഷ്ട്രീയത്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
















