നഗരത്തിലെ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന കർശനമാക്കുന്നു. റോഡിലെ സീബ്രാലൈനുകൾക്ക് മുകളിലോ, ലൈനിൽ നിന്നും ഒന്നര മീറ്റർ ദൂരപരിധി പാലിക്കാതെയും വാഹനം നിർത്തുന്നവർക്കെതിരെ ഇനി വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. നിയമലംഘനം നടത്തുന്നവരിൽ നിന്നും 500 രൂപയാണ് പിഴയായി ഈടാക്കുക.
ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് ഇ-ചെലാൻ സംവിധാനം വഴി വാഹന ഉടമയുടെ ഫോണിലേക്ക് അപ്പോൾ തന്നെ സന്ദേശമെത്തും. പിഴ ശിക്ഷ ലഭിച്ചാൽ 14 ദിവസത്തിനകം ചേവായൂർ മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ഓഫീസിൽ തുക അടയ്ക്കണം. ഈ നിശ്ചിത സമയപരിധിക്കുള്ളിൽ പിഴയൊടുക്കിയില്ലെങ്കിൽ കേസ് എറണാകുളം വെർച്വൽ കോടതിയുടെ പരിഗണനയിലേക്ക് മാറ്റും.
വെർച്വൽ കോടതിയിലേക്ക് മാറുന്ന കേസുകളിൽ 45 ദിവസത്തിനുള്ളിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് രേഖകൾ കൈപ്പറ്റി പിഴയൊടുക്കാൻ സാധിക്കും. എന്നാൽ, ഒൻപത് ദിവസത്തിന് ശേഷവും നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ റിപ്പോർട്ട് ജില്ലാ സെഷൻസ് കോടതിയിലേക്ക് കൈമാറും. ഇതോടെ പിഴയടയ്ക്കാൻ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ കേന്ദ്ര നിയമപ്രകാരം 45 ദിവസത്തിനകം പിഴയൊടുക്കാത്ത വാഹന ഉടമകൾക്ക് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതിനും, വാഹന കൈമാറ്റം ഉൾപ്പെടെയുള്ള ആർ.ടി.ഒ സേവനങ്ങൾക്ക് തടസ്സം നേരിടാനും പുതിയ ഉത്തരവ് വഴിയൊരുക്കും.
















