അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘പദയാത്ര’. ഇപ്പോഴിതാ നാളെ മുതൽ 3 ദിവസം തിരുവനന്തപുരത്ത് പ്ലാൻ ചെയ്തിരുന്ന അടൂർ ഗോപാലകൃഷ്ണന്റെ മമ്മൂട്ടിച്ചിത്രം പദയാത്രയുടെ ചിത്രീകരണം മാറ്റിവച്ചതായി സൂചന. തിരുവനന്തപുരം സെൻട്രൽ ജയിലിലെ ഹൈ സെക്യൂരിറ്റി ഏരിയകളിൽ ചിത്രീകരണാനുമതി ലഭിക്കാത്തതാണ് കാരണമെന്നാണ് സൂചന.
എന്നാൽ സെൻട്രൽ ജയിലല്ലാതെ തിരുവനന്തപുരത്ത് ചിത്രീകരിക്കേണ്ട മറ്റൊരു രംഗം കൂടി ചിത്രത്തിലുണ്ടെന്നും ആ രംഗം ചിത്രീകരിക്കാനായി മാത്രം തിരുവനന്തപുരത്തെത്തണമോയെന്ന കാര്യത്തിൽ അണിയറ പ്രവർത്തകർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നറിയുന്നു. എറണാകുളത്തും പൂയംകുട്ടിയിലും വയനാട്ടിലുമായാണ് പദയാത്രയുടെ മറ്റ് രംഗങ്ങൾ ചിത്രീകരിക്കുന്നത്.നഗരത്തിൽ നല്ല നിലയിൽ നടന്നിരുന്ന ക്ലിനിക്കും പ്രാക്ടീസും വേണ്ടെന്നുവെച്ച് ആദിവാസി മേഖലയിൽ സേവനമനുഷ്ഠിക്കാൻ എത്തിയ ഡോക്ടർ ദേവദാസ് എന്ന കഥാപാത്രത്തെയാണ് പദയാത്രയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ഗാന്ധിയൻ ചിന്താഗതിയുമായി സമൂഹത്തിലെ താഴെക്കിടയിലുള്ളവരെ സേവിക്കുന്നത് തന്റെ നിയോഗമായി ഏറ്റെടുത്ത് പ്രവർത്തിക്കുന്ന ഡോക്ടർ ദേവദാസ് മമ്മൂട്ടിയുടെ മറ്റൊരു മികച്ച കഥാപാത്രമായിരിക്കുമെന്നതുറപ്പ്. അടൂരും കെ.വി.മോഹൻ കുമാറും ചേർന്നാണ് പദയാത്രയുടെ രചന നിർവ്വഹിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, നന്ദു, പി.ശ്രീകുമാർ, പ്രൊഫ: അലിയാർ, ഗ്രേസ് ആന്റണി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളവതരിപ്പിക്കുന്നത്. കാമറ – ഷഹ്നാദ് ജലാൽ, സംഗീതം – മുജീബ് മജീദ്,കലാസംവിധാനം – ഷാജി നടുവിൽ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ – ജോർജ്ജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ – ബിനു മണമ്പൂര് . പദയാത്ര വേ ഫെയറർ ഫിലിംസാണ് പ്രദർശനശാലകളിലെത്തിക്കുന്നത്
















