സിനിമാ മേഖല ഇപ്പോൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന് പറയുകയാണ് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡൻ്റ് കെ. വിജയകുമാർ. ഇന്നലെ നടന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം വൺടു ടോക്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളത്തിലെ നൂറ് ശതമാനം തീയേറ്ററുകളും അടഞ്ഞുകിടക്കുകയാണ്. പേരിന് ഉപകരണങ്ങളിട്ട് പ്രദർശനം നടത്തുന്നത് ഉപകരണങ്ങൾ നാശമാവാതിരിക്കാനാണ്. അതിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെപ്പറ്റി എല്ലാവരും സംസാരിക്കുന്നുണ്ട്. അത് തരണം ചെയ്യാതെ നിവൃത്തിയില്ല. അതിനിനി കൊള്ളപ്പലിശക്കാരെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മാർച്ച് 19 മുതൽ എത്തുന്ന സിനിമയുടെ ലാഭം അവർക്ക് കൊടുത്തുതീർക്കാനമാത്രമേ തികയുള്ളു. മാർച്ച് 19 മുതൽ മെയ് മുപ്പത് വരെ റിലീസാകുന്ന സിനിമകളിലെല്ലാം ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന സിനിമയ്ക്ക് വലിയ പ്രതീക്ഷയാണ് ഞങ്ങൾ വെച്ചിട്ടുള്ളത്. അതോർക്കുമ്പോൾ ഇപ്പോഴത്തെ വിഷമങ്ങൾക്ക് ചെറിയൊരു ആശ്വാസം ഉണ്ട്.
മാർച്ച് 19 നെത്തുന്ന ആട് 3, ഏപ്രിൽ രണ്ടിനെത്തുന്ന ദൃശ്യം 3, വാഴ 2 മാർച്ച് 20 നെത്തുന്ന നിവിൻ പോളിയുടെ പ്രതിഛായ, ഏപ്രിൽ 23 നെത്തുന്ന പാട്രിയോട്ട്, മെയ് 14ന് ആന്റണി വർഗീസ് പെപ്പെ പ്രധാന കഥാപാത്രമായെത്തുന്ന കാട്ടാളൻ, മെയ് 14ന് ബേസിലിന്റെ അതിരടി തുടങ്ങി ഒട്ടനവധി ചിത്രങ്ങളാണ് എത്താൻ പോകുന്നത്. ഈ ചിത്രങ്ങളിൽനിന്നും ലഭിക്കുന്ന ലാഭത്തിലാണ് ഇനി തീയേറ്ററുടമകളുടെ പ്രതീക്ഷ.
കൂടാതെ മുൻപത്തെക്കാളും തീയേറ്ററുടമകൾ ഇപ്പോൾ ഒരുമിച്ച് നിൽക്കുന്നുണ്ട്. കാരണം ജനങ്ങളെ തീയേറ്ററിലെത്തിക്കുക എന്ന ഒരു താൽപര്യമേ സിനിമയ്ക്കിപ്പോൾ ഉള്ളു. പ്രേക്ഷകൻ തീയേറ്ററിൽ കാണുന്ന സിനിമ ഉണ്ടാക്കിയിട്ടേ കാര്യമുള്ളു. തീയേറ്ററുകൾ നിലനിന്നാലെ സിനിമ നിലനിൽക്കുകയുള്ളു. ആ ബോധം സിനിമാക്കാർക്ക് വന്നിട്ടുണ്ട്. അതേസമയം ഫിയോക്ക് തന്നെ സിനിമകൾ വിതരണത്തിനെടുത്തിരുന്നു. അത് വലിയ വിജയമായില്ലെന്ന് പുറത്തുള്ളവർക്ക് തോന്നുമെങ്കിലും അത് വിജയകരമായിരുന്നെന്നാണ് വിജയകുമാർ പറയുന്നത്. ‘സാമ്പത്തിക പ്രശ്നങ്ങൾ കാരണം ചില സിനിമകൾ തീയേറ്ററുകളിൽ റിലീസ് ചെയ്യാനാകാത്ത അവസ്ഥയുണ്ടാവാറുണ്ട്. ഒപ്പം ഇന്നത്തെ സാഹചര്യത്തിൽ തീയേറ്ററിൽ പ്രദർശിപ്പിക്കാത്ത ഒരു സിനിമയും ഒടിടിയിലേക്ക് പോകില്ല. അത്തരം സിനിമാക്കാരെ സഹായിക്കുക എന്ന ഉദ്ദേശ്യമാണ് ഫിയോക്കിനുള്ളത്. അല്ലാതെ പ്രെെവറ്റ് പാർട്ടി വിതരണത്തിനെടുക്കുന്നപോലെ ലക്ഷക്കണക്കിന് രൂപയ്ക്ക് ഞങ്ങൾക്ക് എടുക്കാൻ സാധിക്കില്ല. ഞങ്ങളില്ലെങ്കിൽ ഒരിക്കലും തീയേറററിൽ വരാൻ സാധ്യതയില്ലാത്ത ചിത്രങ്ങളാണ് ഞങ്ങൾ റിലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. മാസത്തിൽ ഒന്നോ രണ്ടോ ചിത്രങ്ങൾ ഞങ്ങൾ റിലീസ് ചെയ്യുന്നുണ്ട്. അതിൽ പൂർണമായും ലക്ഷ്യം കണ്ടെത്താൻപറ്റി എന്നതാണ് വാസ്തവം. ഒരു പെെസപോലും പ്രതിഫലം വാങ്ങിക്കാതെ ഞങ്ങൾ റിലീസ് ചെയ്ത സിനിമകളുണ്ട്.’
















