ദി കേരള സ്റ്റോറി 2 വിന്റെ റിലീസ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള നിർമാതാക്കളുടെ ഹർജിയിൽ വിധി ഇന്ന്. ജസ്റ്റിസ് ശുശ്രൂദ് ധർമ്മധികാരി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.
ഇന്നലെ ഉച്ചയ്ക്ക് ചിത്രം സ്റ്റേ ചെയ്ത സിംഗിൽ ബെഞ്ച് നടപടിക്ക് പിന്നാലെ നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി അടിയന്തര സ്വഭാവത്തിൽ കണക്കിലെടുത്ത് കോടതി രാത്രി 7.30യ്ക്ക് വാദം കേൾക്കാനും തയ്യാറായി.
പൊതുതാത്പര്യ ഹർജിയായി വന്ന കേസ് എങ്ങനെ സിംഗിൾ ബെഞ്ചിന് കേസ് കേൾക്കാൻ കഴിയുമെന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. ഹർജിക്കാർക്ക് ഹർജി ഫയൽ ചെയ്യാൻ നിയമപരമായ സാധുത എന്തെന്ന് കോടതി ചോദിച്ചു.
കേന്ദ്ര സെൻസർ ബോർഡ് വിദഗ്ധ സമിതി ആണെന്നും സിംഗിൽ ബെഞ്ചിന് അവരുടെ തീരുമാനം ചോദ്യം ചെയ്യാനാകില്ലെന്നുമാണ് നിർമ്മാതാക്കൾ വാദിച്ചത്. ടീസർ ഇറങ്ങി 16 ദിവസത്തിന് ശേഷമാണ് ഹർജിക്കാർ കോടതിയെ സമീപിച്ചതെന്നും ചിത്രം റിലീസ് ചെയ്തില്ലെങ്കിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും നിർമ്മാതാക്കൾ പറഞ്ഞു.
മലയാളികൾക്ക് അപകീർത്തികരമായ ചിത്രം റിലീസ് ചെയ്യുന്നതെന്ന് ആഗോള തലത്തിൽ കേരളത്തെ മോശമായ ചിത്രീകരിക്കുമെന്നായിരുന്നു ഹർജിക്കാരുടെ വാദം.
15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല സ്റ്റേ പുറപെടുവിച്ചത്.
















