സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ സൗദി അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സുരക്ഷാ കാരണങ്ങളാൽ റിഫൈനറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷാവസ്ഥയും പുകയുകയാണ്. സൗദിയുടെ സാമ്പത്തിക നട്ടെല്ലായ എണ്ണ മേഖലയെ ലക്ഷ്യമിട്ടുള്ള നീക്കം ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പായി. റാസ് തനുരയിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് അരാംകോ അധികൃതർ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
മേഖലയിലെ സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലേക്കുള്ള എണ്ണ വിതരണത്തിൽ തടസ്സം നേരിടുമെന്ന ആശങ്ക നിക്ഷേപകർക്കിടയിൽ പടർന്നതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്
എണ്ണക്കപ്പലുകളുടെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം ഭാഗികമായി തടസ്സപ്പെട്ടത് പ്രതിസന്ധി ഇരട്ടിയാക്കി. കടലിടുക്ക് ഇറാൻ ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും, നിലവിലെ യുദ്ധസമാനമായ സാഹചര്യം പരിഗണിച്ച് നിരവധി ഷിപ്പിംഗ് കമ്പനികൾ തങ്ങളുടെ കപ്പലുകൾ ഈ പാതയിൽ നിന്നും പിൻവലിച്ചു. ഇത് ലോകമെമ്പാടുമുള്ള ഇന്ധന വിതരണ ശൃംഖലയെ ബാധിക്കുമെന്ന ഭീതിയിലാണ് വികസ്വര രാജ്യങ്ങൾ ഉൾപ്പെടെയുള്ള എണ്ണ ഇറക്കുമതി രാഷ്ട്രങ്ങൾ.
















