അങ്കമാലിയിൽ കാറിടിച്ചു പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച പത്തൊൻപതുകാരിയുടെ കരളും വൃക്കയും നേത്രപടലങ്ങളുമാണ് ദാനം ചെയ്തു. വൈപ്പിൻ എടവനക്കാട് സെന്റ് അംബ്രോസ് പള്ളിക്കു സമീപം കളത്തിപ്പറമ്പിൽ ജോൺസന്റെയും ലിമയുടെയും മകളായ ജസ്‌ലിയ ജോൺസൺ (19) ആണ് ഫെബ്രുവരി 28ന് അങ്കമാലിയിൽ വെച്ച് അപകടം സംഭവിക്കുകയും പിന്നീട് മരിക്കുകയും ചെയ്തത്. അങ്കമാലി മോണിങ് സ്റ്റാർ കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്ന ജസ്‌ലിയ.
പഠനത്തിനിടയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ പാർട്ട് ടൈം ആയി ജോലി ചെയ്തു വരികയായിരുന്നു ജസ്‌ലിയ. സംഭവദിവസം ജോലി കഴിഞു ഹോസ്റ്റലിലേക്ക് നടന്നു പോകുമ്പോഴായിരുന്നു അങ്കമാലി ടെൽക് ജംക്‌ഷനിൽ വെച്ച് കാർ ഇടിക്കുന്നത്. ഉടൻ തന്നെ ഹൈവേ പൊലീസ് അങ്കമാലി എൽഎഫ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്കു എത്തിച്ചിരുന്നു.
എന്നാൽ മാർച്ച് 3ന് പുലർച്ചെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. ഇതോടെ മാതാപിതാക്കൾ അവയവ ദാനത്തിന് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. കരൾ രാജഗിരിയിൽ തന്നെ ചികിത്സയിലുള്ള ഒരാൾക്കു നൽകാൻ തീരുമാനിച്ചു. വൃക്ക കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും നേത്രപടലങ്ങൾ അങ്കമാലി ഐ ബാങ്ക് അസോസിയേഷനും കൈമാറി.
















