മനുഷ്യൻ ക്രൂരനാകാൻ കാരണങ്ങൾ പലതാണ്; ചിലപ്പോൾ പണത്തോടുള്ള ആർത്തി, അല്ലെങ്കിൽ പക, അതുമല്ലെങ്കിൽ അടങ്ങാത്ത അസൂയ. എന്നാൽ ഇതിനേക്കാളൊക്കെ ഭയാനകമായ മറ്റൊരു വശമുണ്ട്—ഒരു വ്യക്തിയെ ഈ സമൂഹവും വ്യവസ്ഥിതിയും ചേർന്ന് ഒരു കൊലയാളിയാക്കി മാറ്റുന്ന അവസ്ഥ. കഠിനാധ്വാനം ചെയ്ത് ജീവിക്കാൻ ആഗ്രഹിച്ച ഒരു സാധാരണക്കാരനെ നിയമവും പോലീസും ചേർന്ന് വേട്ടയാടുമ്പോൾ, അയാളിൽ അവശേഷിക്കുന്നത് ഈ ലോകത്തോടുള്ള അടങ്ങാത്ത വെറുപ്പ് മാത്രമായിരിക്കും. അത്തരമൊരു വെറുപ്പിന്റെയും പ്രതികാരത്തിന്റെയും ചോരപുരണ്ട കഥയാണ് 2006-ൽ ദില്ലി നഗരത്തെ ഭീതിയിലാഴ്ത്തിയത്.
ആസാദ്പൂർ മണ്ടിയിൽ പച്ചക്കറി കച്ചവടവുമായി സാധാരണ ജീവിതം നയിച്ചിരുന്ന ചന്ദ്രകാന്ത് ഝാ എന്ന മനുഷ്യൻ എങ്ങനെ ‘ദില്ലിയിലെ കശാപ്പുകാരനായി’ മാറി എന്നത് ഏതൊരാളെയും ചിന്തിപ്പിക്കുന്നതാണ്. പോലീസിന്റെ നിരന്തരമായ പീഡനങ്ങളും, ഉദ്യോഗസ്ഥർ തട്ടിയെടുത്ത പണവും, കുടുംബത്തിൽ നിന്നുള്ള അവഗണനയും അയാളിലെ മനുഷ്യനെ കൊന്നുകളഞ്ഞു. ആ സ്ഥാനത്ത് രൂപംകൊണ്ടത് പോലീസിനെ വെല്ലുവിളിക്കുന്ന, നിരപരാധികളെ നിഷ്കരുണം കൊന്നുതള്ളുന്ന ഒരു ക്രൂരമായ മനസ്സ് മാത്രമായിരുന്നു. .
കൊലപാതകികൾ സാധാരണയായി തെളിവുകൾ നശിപ്പിക്കാനും പോലീസിന്റെ കണ്ണുവെട്ടിക്കാനുമാണ് ശ്രമിക്കാറുള്ളത്. എന്നാൽ, താൻ ചെയ്ത ക്രൂരതകൾ പോലീസിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ്, “ധൈര്യമുണ്ടെങ്കിൽ എന്നെ പിടിക്കൂ” എന്ന് വെല്ലുവിളിച്ച ഒരു കൊലയാളി. വർഷങ്ങളോളം പോലീസിനെ മുൾമുനയിൽ നിർത്തിയ, നിയമസംവിധാനങ്ങളെ പരിഹസിച്ച ഒരു കൊടും കുറ്റവാളി ദില്ലിയിലെ കശാപ്പുകാരന്റെ കഥ.
മനുഷ്യരക്തത്തിന്റെ ഗന്ധം ദില്ലി നഗരത്തെ ഭീതിയിലാഴ്ത്തിയ ഒരു കാലമായിരുന്നു 2006 . ദില്ലി പോലീസും ജനങ്ങളും എല്ലാം ഭയന്ന കാലം. ഒരിക്കൽ ഒക്ടോബർ 20-ന് പുലർച്ചെ ദില്ലി പോലീസിനെ തേടി ഒരു അജ്ഞാത ഫോൺ സന്ദേശമെത്തി. തിഹാർ ജയിലിന്റെ മൂന്നാം നമ്പർ ഗേറ്റിന് മുന്നിൽ ഒരു ‘സമ്മാനം’ ഇരിപ്പുണ്ടെന്നായിരുന്നു ആ സന്ദേശം. പോലീസ് അവിടെ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു. ഒരു കുട്ടയ്ക്കുള്ളിൽ ചാക്കിൽ കെട്ടിയ നിലയിൽ ഒരു മനുഷ്യശരീരം! പക്ഷേ, ആ ഉടലിന് തലയുണ്ടായിരുന്നില്ല. കൈകാലുകളും ജനനേന്ദ്രിയവും മുറിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നു ആ മൃതദേഹം.
അതിനൊപ്പം ഹിന്ദിയിൽ എഴുതിയ ഒരു കത്തുമുണ്ടായിരുന്നു. ദില്ലി പോലീസിനെ പച്ചത്തെറി വിളിച്ചുകൊണ്ട് തുടങ്ങിയ ആ കത്തിൽ ഇങ്ങനെ എഴുതിയിരുന്നു: “മുമ്പും എന്നെ നിങ്ങൾ കള്ളക്കേസിൽ കുടുക്കിയിട്ടുണ്ട്. ഇതാ ഇപ്പോൾ ഞാൻ ശരിക്കും ഒരാളെ കൊന്നിരിക്കുന്നു. നട്ടെല്ലുള്ള ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ ഒന്ന് പിടിച്ചു കാണിക്കൂ!” എന്നായിരുന്നു അത്.
ഈ സംഭവം ദില്ലിയെ മൊത്തം ഭീതിയുടെ നിഴലിലാക്കി. ഏതാണ്ട് 20-28 വയസ്സ് പ്രായമുള്ള അമിത് എന്ന യുവാവിന്റേതായിരുന്നു ആ മൃതദേഹം. താമസിയാതെ കൊലയാളി വീണ്ടും പോലീസിനെ വിളിച്ചു. ഹവിൽദാർ ബൽബീർ ഡ്യൂട്ടിയിലുള്ള സമയത്ത് തന്നെ താൻ മൃതദേഹം അവിടെയിടുമെന്ന് അയാൾ വെല്ലുവിളിച്ചു. പണ്ട് തന്നെ ജയിലിൽ ഉപദ്രവിച്ച ബൽബീറിനോടുള്ള പ്രതികാരമായിരുന്നു അത്. അങ്ങനെ അന്വേഷണം വഴിമുട്ടി നിൽക്കെ, 2007 ഏപ്രിൽ 25-ന് അതേ സ്ഥലത്ത് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി. ഇത്തവണയും തലയില്ലാത്ത ഉടൽ. പക്ഷേ, പൊതിഞ്ഞിരുന്ന ചാക്കിന്റെ കെട്ടുകൾ ആദ്യത്തേതിനേക്കാൾ മുറുക്കമുള്ളതായിരുന്നു. ആ കെട്ടഴിക്കാൻ പോലീസ് കഷ്ടപ്പെടുന്നത് കണ്ട്, അവിടെ കൂടിനിന്നവരുടെ കൂട്ടത്തിൽ നിന്ന് ഒരു പച്ചക്കറിക്കച്ചവടക്കാരൻ തന്റെ കത്തിയുമായി വന്ന് പോലീസിനെ സഹായിച്ചു. പോലീസിനെ സഹായിച്ച ആ യുവാവായിരുന്നു യഥാർത്ഥത്തിൽ കൊലയാളിയെന്ന് അന്ന് ആരും തിരിച്ചറിഞ്ഞില്ല!
മെയ് 18-ന് മൂന്നാമതൊരു മൃതദേഹം കൂടി അതേ സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. അതിനൊപ്പമുള്ള കത്തിൽ കൊലയാളി പരിഹാസത്തോടെ ചോദിച്ചു: “എന്റെ തലയ്ക്ക് ഒരു നല്ല തുക പ്രതിഫലം പ്രഖ്യാപിക്കൂ, എങ്കിലല്ലേ ഈ കളിക്ക് ഒരു രസമുള്ളൂ!” ഇത് പൊലീസുകാർക്കു വലിയ നാണക്കേടും വാശിയും ആയി മാറി. ഇൻസ്പെക്ടർ സുന്ദർ സിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യ അന്വേഷണം ഊർജ്ജിതമാക്കി. 1998-ൽ സമാനമായ രീതിയിൽ നടന്ന ഒരു കൊലപാതകത്തിന്റെ വിവരങ്ങൾ അവർക്ക് ലഭിച്ചു. പണ്ഡിറ്റ് എന്നറിയപ്പെടുന്ന മംഗളിനെ കൊന്ന കേസിൽ ചന്ദ്രകാന്ത് ഝാ എന്നൊരാൾ പിടിയിലായിരുന്നു. പിന്നീട് തെളിവുകളുടെ അഭാവത്തിൽ അയാൾ പുറത്തിറങ്ങി. പോലീസ് ആ വഴിക്ക് അന്വേഷണം ആരംഭിച്ചു. പ്രതി അയാൾ എന്ന് പോലീസ് ഉറപ്പിച്ചു.
അങ്ങനെ ആസാദ്പൂർ മണ്ടിയിലെ ഒരു ഡോക്ടറുടെ ക്ലിനിക്കിൽ ചന്ദ്രകാന്ത് സ്ഥിരമായി വരാറുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. അവിടുത്തെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ, അയാളുടെ സ്കൂട്ടറിന്റെ വിവരങ്ങൾ വെച്ച് പോലീസ് അയാളുടെ ഒളിത്താവളം കണ്ടെത്തി. ഇൻസ്പെക്ടർ നരേന്ദ്ര പഹൽവാൻ ചന്ദ്രകാന്തിനെ പിടികൂടുമ്പോൾ, യാതൊരു ഭാവവ്യത്യാസവുമില്ലാതെ അയാൾ പോലീസിനോട് പറഞ്ഞു: “എന്നെ ഉപദ്രവിക്കാതിരുന്നാൽ ഞാൻ എല്ലാം വിവരിച്ചു തരാം.”
ബീഹാറിലെ മധേപുരയിൽ ജനിച്ച ചന്ദ്രകാന്ത് തന്റെ മാതാപിതാക്കളോടുള്ള വെറുപ്പിലാണ് വീടുവിട്ടിറങ്ങിയത്. ദില്ലിയിലെത്തിയ അയാൾ ഹമാലിയായും പച്ചക്കറിക്കച്ചവടക്കാരനായും ജീവിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ നിരന്തരമായ പീഡനങ്ങളും പണം തട്ടലും അയാളെ ഒരു പോലീസ് വിരോധിയാക്കി മാറ്റി. തന്നോട് അടുപ്പം സ്ഥാപിക്കുന്നവരെ അയാൾ സ്വന്തം മുറിയിലേക്ക് വിളിച്ചുവരുത്തി ആഹാരം നൽകി സൽക്കരിക്കും. പിന്നീട് അവരെ ശ്വാസം മുട്ടിച്ചു കൊല്ലും. അതിനുശേഷം വളരെ വിദഗ്ധമായി ഉടൽ കഷണങ്ങളാക്കി മുറിച്ച് പലയിടങ്ങളിലായി ഉപേക്ഷിക്കും. അമിത് മണ്ഡൽ, ഉപേന്ദർ, ദിലീപ് എന്നിവരെ കൊന്നത് താനാണെന്ന് അയാൾ സമ്മതിച്ചു. ആകെ ഏഴ് കൊലപാതകങ്ങൾ അയാൾ ചെയ്തതായി പോലീസ് കണ്ടെത്തി.
മൃതദേഹങ്ങളുടെ തലയറുത്ത് യമുനാ നദിയിൽ ഒഴുക്കുന്നതായിരുന്നു അയാളുടെ രീതി. പോലീസ് തന്നെ എത്ര അന്വേഷിച്ചാലും കണ്ടെത്താൻ പോകുന്നില്ല എന്ന അഹങ്കാരമായിരുന്നു ചന്ദ്രകാന്തിന്. താൻ കൊന്നിട്ട ബോഡി പോലീസ് പരിശോധിക്കുന്നത് ദൂരെ മാറിനിന്ന് കണ്ട് അയാൾ രസിക്കാറുമുണ്ടായിരുന്നു. 2013-ൽ ചന്ദ്രകാന്ത് ഝായ്ക്ക് കോടതി വധശിക്ഷ വിധിച്ചു. പിന്നീട് അത് ജീവപര്യന്തമായി ചുരുക്കി. ഇപ്പോൾ തിഹാർ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഈ കൊലയാളി, പരോളിലിറങ്ങുമ്പോൾ വീണ്ടും കൊലപാതകങ്ങൾ ചെയ്യുമോ എന്ന ഭീതി ഇന്നും നിലനിൽക്കുന്നു.
സമൂഹത്തോടുള്ള പകയും സ്വന്തം ബുദ്ധിയിലുള്ള അമിത വിശ്വാസവും ഒരാളെ എങ്ങനെ ക്രൂരനായ കൊലയാളിയാക്കി മാറ്റുന്നു എന്നതിന്റെ ഭയാനകമായ ഉദാഹരണമാണ് ചന്ദ്രകാന്ത് ഝായുടെ ജീവിതം. ഒരു മനുഷ്യൻ കൊലയാളിയായി ജനിക്കുന്നില്ലെന്നും സമൂഹമാണ് അയാളെ കൊലയാളിയാക്കി മാറ്റുന്നതെന്നുമുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ സംഭവം
















