പശ്ചിമേഷ്യൻ യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും പടിഞ്ഞാറൻ മേഖലകളിലും നടന്ന ശക്തമായ വ്യോമാക്രമണങ്ങളിൽ വൻ ആൾനാശമുണ്ടായതായാണ് റിപ്പോർട്ടുകൾ.
ഇറാനിൽ ഇതുവരെ മരണം 1,332 കടന്നപ്പോൾ ലെബനോനിൽ 217 പേർ കൊല്ലപ്പെട്ടു.
അതേസമയം, തെക്കൻ ഇസ്രയേലിലും ടെൽ അവീവിലും ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ തടഞ്ഞതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. എങ്കിലും പലയിടത്തും മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്, അമേരിക്ക ആയുധശേഖരം വിപുലമാക്കാൻ പ്രതിരോധ കമ്പനികൾക്ക് നിർദ്ദേശം നൽകി. അത്യാധുനിക ആയുധങ്ങളുടെ നിർമ്മാണം നാലിരട്ടിയായി വർദ്ധിപ്പിക്കാനാണ് നീക്കം.
ഇറാന്റെ ഡ്രോൺ ഭീഷണിയെ നേരിടാൻ ‘മെറോപ്സ്’ ആന്റി-ഡ്രോൺ സംവിധാനം ഉടൻ മിഡിൽ ഈസ്റ്റിൽ വിന്യസിക്കുമെന്നും, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇറാന്റെ വ്യോമമേഖല പൂർണ്ണ നിയന്ത്രണത്തിലാക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരൊലൈൻ ലെവിറ്റ് പ്രഖ്യാപിച്ചു.
















