ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടു. പാകിസ്ഥാൻ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. മിസൈലുകളുടെ ഭാഗം പതിച്ചാണ് അപകടമുണ്ടായത്. അൽ ബർഷയിൽ കാർ ഓടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
യുഎഇയിൽ സ്ഥിരീകരിച്ച നാലാമത്തെ മരണമാണിത്. ഗൾഫ് രാജ്യങ്ങളിൽ ആക്രമണം അവസാനിപ്പിക്കുമെന്ന് ഇറാൻ പറഞ്ഞിരുന്നെങ്കിലും ബഹ്റൈനിലും യുഎഇയിലും ആക്രമണം നടത്തിയിരുന്നു.
കുവൈറ്റിലും ആക്രമണമുണ്ടായി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള എണ്ണ ടാങ്കറുകളെ കേന്ദ്രീകരിച്ച് ആക്രമണം നടന്നതായി സ്ഥിരീകരണം.
മനാമയിൽ ഇറാൻ ആക്രമണത്തിൽ ഒരു വീടിനും വിവിധ കെട്ടിടങ്ങൾക്കും കേടുപാടുകൾ ഉണ്ടായി. ആളപായമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മിന സൽമാൻ പ്രദേശത്തും ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ ആക്രമണ ശ്രമം നടന്നു.
15 ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകർത്തു. നിലവിലെ സാഹചര്യം പരിഗണിച്ച് സൗദി അരാംകോ തങ്ങളുടെ എണ്ണക്കപ്പലുകൾ യാമ്പു തുറമുഖത്തേക്ക് തിരിച്ചുവിട്ടു.
















