കർണാടകയിലെ ബെല്ലാരിയിൽ സ്കൂൾ ഹോസ്റ്റലിനുള്ളിൽ അർധരാത്രി വിദ്യാർത്ഥിയുടെ ക്രൂരത. സഹപാഠികളെ ഇരുമ്പുവടികൊണ്ട് ആക്രമിച്ച ഒൻപതാം ക്ലാസുകാരൻ ഒരാളെ തല്ലിക്കൊന്നു. ബെല്ലാരിയിലെ ഗുരുകുല റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ കഴിഞ്ഞ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആറ് വിദ്യാർത്ഥികൾ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അത്താഴത്തിന് ശേഷം വിദ്യാർത്ഥികളെല്ലാം ഉറക്കത്തിലേക്ക് മാറിയ സമയത്തായിരുന്നു അപ്രതീക്ഷിത ആക്രമണം. പെട്ടെന്ന് അക്രമാസക്തനായ ഒൻപതാം ക്ലാസുകാരൻ ഒരു ഇരുമ്പുവടിയുമായി ഡോർമിറ്ററിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഉറങ്ങിക്കിടന്ന എട്ടോളം വിദ്യാർത്ഥികളെ പ്രതി തുടർച്ചയായി തലങ്ങും വിലങ്ങും പ്രഹരിച്ചു. നിലവിളിച്ചുകൊണ്ട് എഴുന്നേറ്റ കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്നത് തുടർന്നതോടെ ഹോസ്റ്റൽ മുറി അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറി.
വിദ്യാർത്ഥികളെ മർദ്ദിച്ച ശേഷം തടയാനെത്തിയ ഹോസ്റ്റൽ വാർഡനെയും പ്രതി ക്രൂരമായി ആക്രമിച്ചു. പരിക്കേറ്റ വാർഡനെ തള്ളിമാറ്റി വിദ്യാർത്ഥി ഹോസ്റ്റലിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിനിരയായ കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരിൽ രണ്ട് കുട്ടികളുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.
ആക്രമണത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും പ്രതി ലഹരിക്ക് അടിമയായിരുന്നെന്ന് കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ലഹരി ഉപയോഗിച്ച ശേഷമുള്ള വിഭ്രാന്തിയിലാണോ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ഒളിവിൽ പോയ വിദ്യാർത്ഥിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.
















