പശ്ചിമേഷ്യൻ യുദ്ധത്തിന്റെ മറവിൽ എണ്ണ കമ്പനികൾ കേന്ദ്ര സർക്കാർ സ്പോൺസേർഡ് വ്യാജ ഇന്ധന ക്ഷാമം സൃഷ്ടിച്ചുകൊണ്ട് പാചകവാതക-ഇന്ധന വിലക്കയറ്റത്തിന് ശ്രമിക്കുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറി എസ്. എസ്. മനോജ്. ആറു ദിവസം കൊണ്ട് തീരുന്ന ഇന്ധന ശേഖരമല്ല ഭാരതത്തിൽ ഉള്ളത് എന്ന് വ്യക്തമാണ്. യുദ്ധം തുടങ്ങിയ ഉടൻ പാചകവാതക സിലിണ്ടറുകൾക്ക് വില കൂട്ടുകയും കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയും ചെയ്യുന്ന പൂഴ്ത്തിവെപ്പ് നിലപാടാണ് എണ്ണ കമ്പനികൾ കൈക്കൊണ്ടത്.
എണ്ണ കമ്പനികളും കേന്ദ്ര സർക്കാരും യുദ്ധത്തെ ഒരു ചാകരയായി കണക്കാക്കുന്നു. സമീപ ദിവസങ്ങളിൽ തന്നെ പെട്രോൾ ഡീസൽ വില വർദ്ധിപ്പിക്കും എന്നും അറിയുന്നു. ഈ നിലപാടിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്നും, സർക്കാർ ജനങ്ങളോടൊപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എണ്ണ കമ്പനികളുടെ ഈ നടപടികൾക്കെതിരെ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത വിലക്കയറ്റത്തിലേക്ക് രാജ്യത്തെ തള്ളിവിടുമെന്ന് അദ്ദേഹം പറഞ്ഞു.
















