മറൈൻ ഡ്രൈവിലെ ആദ്യ പരിപാടിയായ ധീവരസഭയുടെ സുവർണ ജൂബിലി ആഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കേരളത്തനിമയുളള മുണ്ടും ഷർട്ടും ധരിച്ചെത്തിയ നരേന്ദ്ര മോദി മലയാളത്തിലാണ് സദസിനെ അഭിസംബോധന ചെയ്തത്.
കടലിന്റെ മക്കൾക്ക് നമസ്കാരം എന്നു പറഞ്ഞ് പ്രസംഗം ആരംഭിച്ച അദ്ദേഹം മത്സ്യത്തൊഴിലാളി മേഖലകളിൽ കേന്ദ്രം മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും അവകാശപ്പെട്ടു. താൻ ജനങ്ങളിൽ നിന്ന് അനുഗ്രഹം വാങ്ങാൻ എത്തിയതാണ് എന്ന് മോദി പറഞ്ഞു. കേരള എന്നത് കേരളം എന്നാക്കി മാറ്റി മലയാളികളുടെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ സാമൂഹിക പരിഷ്കർത്താവ് പണ്ഡിറ്റ് കറുപ്പനെ അനുസ്മരിച്ചുകൊണ്ട് മത്സ്യത്തൊഴിലാളി സമൂഹത്തെ വണങ്ങി. രാജ്യത്തിന്റെ സമുദ്രാതിർത്തി കാക്കുന്നവരാണ് കടലിന്റെ മക്കളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കേരളത്തിലെ പ്രളയകാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി ജനങ്ങളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളുടെ സേവനങ്ങളെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചതും സുരക്ഷയ്ക്കായി ആധുനിക സാങ്കേതികവിദ്യകൾ ഏർപ്പെടുത്തിയതും തന്റെ സർക്കാരിന്റെ വലിയ നേട്ടങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എൻഡിഎ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കാനാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. രാവിലെ 11:30-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹം ഹെലികോപ്റ്റർ മാർഗ്ഗം നേവൽ ബേസിലും തുടർന്ന് റോഡ് മാർഗ്ഗം മറൈൻ ഡ്രൈവിലെ ചടങ്ങിലും എത്തിച്ചേരുകയായിരുന്നു.
















