ശബരിമല സ്വർണ്ണക്കടത്ത് വിവാദത്തെത്തുടർന്ന് സിപിഎം നേതാവ് എ. പത്മകുമാറിനെതിരെ പാർട്ടി കടുത്ത നടപടികളിലേക്ക്. സ്വർണക്കടത്ത് വിവാദം പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ തോതിൽ അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പത്തനംതിട്ട ജില്ലാ നേതൃത്വം പത്മകുമാറിന് വിശദീകരണ നോട്ടീസ് നൽകിയത്. സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശപ്രകാരം തപാൽ വഴിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
വിഷയത്തിൽ പത്മകുമാർ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് സാധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പത്മകുമാറിനെ ഒഴിവാക്കിയിരുന്നു. സ്വർണക്കൊള്ള കേസിൽ ആരോപണങ്ങൾ ഉയർന്നതോടെ പത്മകുമാറിനെതിരെ പാർട്ടിയിൽ വലിയ തോതിലുള്ള അതൃപ്തി നിലനിൽക്കുന്നുണ്ട്. വിശദീകരണം ലഭിച്ചാലുടൻ അന്തിമ തീരുമാനമുണ്ടാകാനാണ് സാധ്യത.
















