കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെഎസ്‍യു പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ ഉൾപ്പടെ അഞ്ച് പേർക്കാണ് തലശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
ഫെബ്രുവരി 25നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെയാണ് അതിക്രമമുണ്ടായത്. മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കെഎസ്‍യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിഷേധത്തിൽ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കും ഏറ്റിരുന്നു.
സംഭവത്തിൽ വധശ്രമം ഉൾപ്പടെയുള്ള ഒമ്പത് വകുപ്പുകൾ ആയിരുന്നു പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയിൽ കോടതി വിശദവാദം കേട്ടിരുന്നു. പ്രതികൾ ആയുധമുപയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. എന്നാൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയിട്ടും തെളിവുകൾ കണ്ടെത്താൻ ആകാത്തതും മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്തതും പ്രതിഭാഗം ചൂണ്ടിക്കാട്ടിയതാണ് ജാമ്യം ലഭിക്കാൻ കാരണം ആയത്.
















