ഇറാൻ സൈന്യത്തോട് ആയുധം ഉപേക്ഷിച്ച് കീഴടങ്ങാൻ ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇറാൻ സൈന്യത്തിന് കർശനമായ ഈ മുന്നറിയിപ്പ് നൽകിയത്.
ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ അമേരിക്കൻ സൈന്യം തകർത്തതായി ട്രംപ് അവകാശപ്പെട്ടു.
എന്നാൽ അവിടുത്തെ എണ്ണ ടെർമിനലുകൾക്ക് നിലവിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിൽ ഭരണമാറ്റത്തിന് നിരവധി വെല്ലുവിളികളുണ്ടെന്നും ട്രംപ് തന്റെ പ്രസ്താവനയിൽ നിരീക്ഷിച്ചു.
ഇറാന്റെ ആകെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാർഗ് ദ്വീപിലെ ടെർമിനലുകൾ വഴിയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടയാൻ ശ്രമിച്ചാൽ ഈ എണ്ണ കേന്ദ്രങ്ങൾ നേരിട്ട് ആക്രമിക്കാൻ മടിക്കില്ലെന്ന് ട്രംപ് ഭീഷണി മുഴക്കി.
















