രണ്ടാംഘട്ട സ്ഥാനാർഥി നിർണയം വേഗത്തിലാക്കാൻ കോൺഗ്രസ്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരും. രാവിലെ 11.30ന് ആണ് യോഗം. നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ചേക്കും. അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. 9 വനിതകളടക്കം 55 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. തർക്ക മണ്ഡലങ്ങൾ ഒഴിച്ചിട്ടാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
19 സിറ്റിംഗ് എംഎൽഎമാർ അടക്കം 55 സ്ഥാനാർത്ഥികളാണ് ആദ്യഘട്ട പട്ടികയിൽ. കെ സുധാകരൻ അവകാശവാദം ഉന്നയിച്ച കണ്ണൂരും അടൂർ പ്രകാശ് ആവശ്യപ്പെട്ട കോന്നിയിലും ആദ്യഘട്ടത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. തൃപ്പൂണിത്തുറ, പെരുമ്പാവൂർ, മണ്ഡലങ്ങൾ ആദ്യഘട്ട പട്ടികയിൽ ഇല്ല. എംകെ രാഘവൻ എംപി മത്സരിക്കാൻ സന്നദ്ധത അറിയിച്ച ഏലത്തൂരിൽ വിദ്യാ ബാലകൃഷ്ണനാണ് സ്ഥാനാർത്ഥി. സണ്ണി എം കപിക്കാട് സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വൈക്കത്ത് കെ ബിനിമോനാണ് സ്ഥാനാർഥി.
സിപിഐഎം വിട്ടു വന്ന ഐഷ പോറ്റി കോട്ടരക്കരയിലും വിഎസ് അച്യുതാനന്ദൻറെ മുൻ പി എ എ സുരേഷ് മലമ്പുഴയിലും മത്സരിക്കും. പാലക്കാട് രമേഷ് പിഷാരടിയും നാട്ടികയിൽ സുനിൽ ലാലൂർ മത്സരിക്കും. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധമുയർന്ന ചിറയിൻകീഴിൽ രമ്യ ഹരിദാസ് തന്നെ സ്ഥാനാർഥിയായി. തിരുവനന്തപുരത്ത് 3 സീറ്റുകളിൽ മാത്രമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കൊല്ലത്ത് ചടയമംഗലം ഒഴികെയുള്ള സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പത്തനംതിട്ട ഇടുക്കി കാസർകോഡ് എന്നിവിടങ്ങളിൽ ഒരു മണ്ഡലത്തിലും ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. രമ്യ ഹരിദാസ് , ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവർ അടക്കം 9 വനിതകളാണ് ആദ്യഘട്ട പട്ടികയിൽ ഇടം നേടിയത്.
Story Highlights : Congress to speed up second phase candidate selection
















