മധ്യപ്രദേശിലെ ഇൻഡോറിൽ ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ സ്‌ഫോടനത്തെത്തുടർന്ന് ഒരു കുടുംബത്തിലെ ഏഴ് പേർ വെന്തുമരിച്ചു. ബുധനാഴ്ച പുലർച്ചെ 3:30-ഓടെ നഗരത്തിലെ ബ്രാജേശ്വരി അനക്‌സ് കോളനിയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് സംഭവിക്കുകയും തുടർന്നുണ്ടായ തീപ്പിടുത്തം വീടിനുള്ളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കാൻ കാരണമാവുകയുമായിരുന്നു.
വീട്ടുകാർ ഗാഢനിദ്രയിലായിരുന്ന സമയത്താണ് അപകടമുണ്ടായത്. ചാർജിംഗ് പോയിന്റിൽ നിന്നാരംഭിച്ച തീ അതിവേഗം കാറിലേക്കും തുടർന്ന് മൂന്ന് നിലകളുള്ള വീടിന്റെ മുകളിലേക്കും പടരുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന ഒന്നിലധികം ഗ്യാസ് സിലിണ്ടറുകൾ കനത്ത ചൂടിൽ ഒന്നിനുപുറകെ ഒന്നായി പൊട്ടിത്തെറിച്ചത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. അഗ്നിരക്ഷാ സേന എത്തുന്നതിന് മുൻപേ തന്നെ വീട് പൂർണ്ണമായും അഗ്നിക്കിരയായിരുന്നു.
അപകടസമയത്ത് വീടിനുള്ളിൽ പത്തോളം പേരുണ്ടായിരുന്നു. വീടിന്റെ പ്രധാന വാതിലുകളിൽ സ്ഥാപിച്ചിരുന്ന അത്യാധുനിക ഇലക്ട്രോണിക് ലോക്കുകളാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന തടസ്സമായത്. ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് വൈദ്യുത ബന്ധം നിലച്ചതോടെ ഈ വാതിലുകൾ തുറക്കാൻ കഴിയാതെ വീട്ടുകാർ അകത്ത് കുടുങ്ങിപ്പോകുകയായിരുന്നു. മൂന്ന് പേരെ മാത്രമാണ് നാട്ടുകാർക്കും അഗ്നിരക്ഷാ സേനയ്ക്കും ചേർന്ന് രക്ഷപ്പെടുത്താനായത്.
മരിച്ച ഏഴ് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മഹാത്മാ ഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റ മൂന്ന് പേർ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അതേസമയം, അപകടത്തിനിടെ കാണാതായ ഒരു കുഞ്ഞിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ചില ഭാഗങ്ങൾ തകർന്നുവീണത് തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
















