ആലപ്പുഴ അരൂരിൽ ബാറിൽ മദ്യപിക്കുന്നതിനിടയിൽ ഉണ്ടായ തർക്കത്തിൽ യുവാവിനെ നാലംഗ സംഘം മർദിച്ചു കൊന്നു. കുമ്പളങ്ങി വലിയ പറമ്പിൽ വി.കെ. നിധിനെയാണ് (32) നാലുപേർ ചേർന്ന് മർദിച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ കോടംതുരുത്ത് സ്വദേശികളായ മൂലേക്കാട്ട് പടിഞ്ഞാറ നികർത്ത് ജിബിൻ (25), എഴുപുന്ന തെക്ക് വട്ടേക്കാട് ജിത്തുമോൻ (27), കുന്നേൽ വീട്ടിൽ ഷിനു (29), എഴുപുന്ന തെക്ക് അറയ്ക്കൽ അനിൽ (21) എന്നിവരെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി 11.50നായിരുന്നു സംഭവം. നിതിൻ തന്റെ നാല് സുഹൃത്തുക്കൾക്കൊപ്പമാണ് ബാറിൽ എത്തിയത്. ഇതിനിടയിൽ കൂട്ടത്തിൽ ഒരാൾ മദ്യപിച്ചു അബോധാവസ്ഥയിലായപ്പോൾ നിതിൻ ഒഴിച്ച് ബാക്കി മൂന്ന് പേരും അബോധവസ്ഥയിലായ വ്യക്തിയെയും കൊണ്ട് വീട്ടിലേക്ക് മടങ്ങി. നിതിൻ ഈ സമയം വീണ്ടും ബാറിൽ ഇരുന്നു മദ്യപിച്ചു.
ഇതിനിടയിലാണ് നിതിൻ പ്രതികളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നത്. ശേഷം നിതിൻ വീട്ടിലേക്ക് പോകാൻ ബൈക്കിന് അടുത്തേക്ക് എത്തിയപ്പോഴാണ് നാലംഗ സംഘം അവിടെ എത്തി തലയ്ക്കടിക്കുകയും നെഞ്ചിലും വയറിലും ചവിട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തത്. ആക്രമണത്തിൽ നിതിൻ അബോധവസ്ഥയിലായി. ഏറെ നേരമായിട്ടും നിതിൻ എത്താത്തതിനെ തുടർന്ന് സുഹൃത്തു വന്നു നോക്കുമ്പോഴാണ് ബാറിനു സമീപം മതിലിനോടു ചേർന്ന് ബോധമില്ലാതെ കിടക്കുന്നതു കണ്ടത്.
ഉടൻ തന്നെ കുമ്പളങ്ങിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചേക്കിലും മരിച്ചിരുന്നു. ആക്രമണത്തിന് ശേഷം അവിടെ നിന്ന് രക്ഷപെട്ട പ്രതികളെ ബാറിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വിവിധയിടങ്ങളിൽ നിന്നാണ് പോലീസ് പിടികൂടിയത്.
















