ഇറാനുമായുള്ള സംഘർഷം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ, ലോകത്തിന്റെ സാമ്പത്തിക ഞരമ്പായ ഹോർമുസ് കടലിടുക്ക് ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം. അടുത്ത 48 മണിക്കൂറിനുള്ളിൽ കടലിടുക്ക് വഴിയുള്ള ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിക്കണമെന്നാണ് ട്രംപിന്റെ താക്കീത്. അല്ലാത്തപക്ഷം ഇറാന്റെ തന്ത്രപ്രധാനമായ ഊർജ്ജ കേന്ദ്രങ്ങൾ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സൂചനകൾ നൽകിയതിന് തൊട്ടുപിന്നാലെ ട്രംപ് സ്വീകരിച്ച ഈ കടുത്ത നിലപാട് ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
അമേരിക്കയുടെ ഭീഷണിക്ക് പിന്നാലെ കടുത്ത ഭാഷയിൽ ഇറാനും പ്രതികരിച്ചു. തങ്ങളുടെ ഇന്ധന-ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, പശ്ചിമേഷ്യയിലെ അമേരിക്കയുടെ എല്ലാ ഊർജ്ജ കേന്ദ്രങ്ങളും തകർക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. യുഎസ്-ഇസ്രയേൽ സഖ്യത്തിനെതിരെ ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇറാന്റെ സൈനിക നേതൃത്വം. ഇതോടെ ഗൾഫ് മേഖല ഒരു സമ്പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭീതി ശക്തമായി.
ലോകത്തിലെ ആകെ എണ്ണ-വാതക വിപണിയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് യുദ്ധം തുടങ്ങിയത് മുതൽ ഏതാണ്ട് നിശ്ചലമാണ്. ഇത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. എന്നാൽ കടലിടുക്ക് എല്ലാവർക്കുമായി അടച്ചിട്ടില്ലെന്നാണ് ഇറാന്റെ വാദം. അമേരിക്കയ്ക്കും അവരുടെ സഖ്യകക്ഷികൾക്കും മാത്രമാണ് നിയന്ത്രണമെന്നും, മറ്റ് രാജ്യങ്ങൾക്ക് സുരക്ഷിതമായി കടന്നുപോകാമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. സുരക്ഷിത പാതയ്ക്കായി നിരവധി രാജ്യങ്ങൾ തങ്ങളെ സമീപിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















