റിപ്പോർട്ടർ ടിവിയുടെ പ്രവർത്തനം പൂർണ്ണമായും നിയമവിരുദ്ധമാണെന്നും ചാനൽ ഉടൻ അടച്ചുപൂട്ടി മാനേജ്‌മെന്റ് ജനങ്ങളോട് മാപ്പ് പറയണമെന്നും ട്വന്റി 20 ചീഫ് കോർഡിനേറ്ററും കിറ്റക്സ് എംഡിയുമായ സാബു എം. ജേക്കബ്. ആവശ്യമായ സുരക്ഷാ ക്ലിയറൻസോ ബ്രോഡ്കാസ്റ്റിംഗ് ലൈസൻസോ ഇല്ലാതെയാണ് കഴിഞ്ഞ രണ്ട് വർഷമായി ചാനൽ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇത്തരമൊരു സ്ഥാപനം യാതൊരുവിധ പരിശോധനകളുമില്ലാതെ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഒരു സാധാരണക്കാരന് പാസ്‌പോർട്ട് എടുക്കാൻ പോലും പോലീസ് ക്ലിയറൻസ് നിർബന്ധമായ നാട്ടിൽ, ഒരു സാറ്റലൈറ്റ് ചാനലിന് ഇത്രയും കാലം നിയമവിരുദ്ധമായി പ്രവർത്തിക്കാൻ കഴിഞ്ഞത് ഗൗരവകരമായ വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മരംമുറിക്കേസിൽ ജയിലിൽ പോയ വ്യക്തികൾ പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ മോചിതരായതും പിന്നീട് ചാനൽ ഉടമകളായി മാറിയതും സംശയാസ്പദമാണെന്ന് സാബു എം. ജേക്കബ് പറഞ്ഞു. ആന്റോ അഗസ്റ്റിൻ ഉൾപ്പെടെയുള്ള അഗസ്റ്റിൻ സഹോദരങ്ങളുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED) അന്വേഷിക്കണം. നിയമപരമായി ഒരു നിമിഷം പോലും പ്രവർത്തിക്കാൻ അനുവാദമില്ലാത്ത ഈ സ്ഥാപനം കോടികൾ മുടക്കി കെട്ടിപ്പൊക്കിയത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം.വി. നികേഷ് കുമാർ, റാണി വർഗീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഇൻഡോ ഏഷ്യൻ ന്യൂസ് ചാനലിന്റെ സുരക്ഷാ ക്ലിയറൻസ് കേന്ദ്ര സർക്കാർ നേരത്തെ റദ്ദാക്കിയതാണ്. 2022 വരെ ലൈസൻസ് ലീസിനെടുത്ത് ചാനൽ നടത്താമായിരുന്നുവെങ്കിലും 2023-ൽ നിയമം മാറിയതോടെ ആ സൗകര്യവും ഇല്ലാതായി. ലൈസൻസ് കൈമാറിയ വിവരം ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചിട്ടില്ലെന്നും നിലവിലെ ഡയറക്ടർമാർക്ക് ചാനൽ നടത്താൻ നിയമപരമായ അവകാശമില്ലെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു.
റിപ്പോർട്ടർ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ വാക്കാൽ അറിയിച്ചിരുന്നു. സാബു എം. ജേക്കബ് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രത്തിന്റെ ഈ വെളിപ്പെടുത്തൽ. സംഭവത്തിൽ ലൈസൻസ് ഉടമയായ എം.വി. നികേഷിനോട് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്. ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
















