ശബരിമല കൊടിമര പുനർനിർമ്മാണത്തിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളിൽ കേസ് അവസാനിപ്പിച്ചു ഹൈകോടതി.വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്. കേസിൽ തുടരന്വേഷണമോ മറ്റ് നടപടികളോ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
കൊടിമര പുനർനിർമ്മാണത്തിനായി ഭക്തരിൽ നിന്ന് ലഭിച്ച സ്വർണ്ണം വിനിയോഗിച്ചതിൽ യാതൊരുവിധ ക്രമക്കേടും നടന്നിട്ടില്ലെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. ആകെ 412 ഗ്രാം സ്വർണ്ണമാണ് സംഭാവനയായി ലഭിച്ചത്. ഈ സ്വർണ്ണം മുഴുവൻ കൊടിമരത്തിലെ വാജിവാഹനം, അഷ്ടദിക്പാലകർ എന്നിവരുടെ നിർമ്മാണത്തിനായി പൂർണ്ണമായും ഉപയോഗിച്ചതായി ശാസ്ത്രീയ പരിശോധനകളിലൂടെയും രേഖകളിലൂടെയും വിജിലൻസ് കണ്ടെത്തി.
വിവാദവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ പ്രമുഖരടക്കം 23 പേരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്. മോഹൻലാൽ, സുരേഷ് ഗോപി, പ്രിയദർശൻ, രഞ്ജി പണിക്കർ, ഷാജി കൈലാസ് തുടങ്ങി 27 പേരാണ് കൊടിമര നിർമ്മാണത്തിനായി സ്വർണ്ണം സംഭാവന നൽകിയത്. ഇതിൽ 23 പേരുടെ മൊഴികൾ ശേഖരിച്ചുവെന്നും ബാക്കി നാലുപേരുടെ വിശദാംശങ്ങൾ ലഭ്യമായില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. സംഭാവന നൽകിയവർ ആരും തന്നെ പരാതി ഉന്നയിച്ചിട്ടില്ലെന്നതും ശ്രദ്ധേയമായി.
2017-ൽ കൊടിമര പുനർനിർമ്മാണ വേളയിൽ സ്വർണ്ണം പൂശുന്നതിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ഇപ്പോൾ തീർപ്പായിരിക്കുന്നത്.
















