സഹകരണ മേഖലയിലെ സോഫ്റ്റ്‌വെയർ ഏകീകരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച 700 കോടി രൂപയുടെ അഴിമതി ആരോപണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടപടിക്രമങ്ങളെല്ലാം പൂർണ്ണമായും സുതാര്യമാണെന്നും വികസന ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കുതന്ത്രമാണ് ചെന്നിത്തലയുടേതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രമേശ് ചെന്നിത്തല പച്ചക്കള്ളം പ്രചരിപ്പിക്കാൻ മറ്റുള്ളവരുമായി മത്സരിക്കുകയാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. സർക്കാരിനെ അനാവശ്യ വിവാദങ്ങളിൽ കുടുക്കി വികസന നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയാകാതിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
“കണ്ടാലും കൊണ്ടാലും പഠിക്കില്ല” എന്ന അവസ്ഥയിലാണ് ചെന്നിത്തലയെന്നും, വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയാണോ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഹൈക്കോടതി പോലും ചോദിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
















