എസ്ഡിപിഐ-സിപിഎം ഡീൽ ആരോപണങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. പിണറായി വിജയൻ വാക്കിന് വിലയില്ലാത്ത വ്യക്തിയാണെന്നും ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
എല്ലാക്കാലത്തും വർഗീയ ശക്തികളെ പുണരുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം പോലും ഉരിയാടാൻ പിണറായി തയ്യാറാകുന്നില്ല. സ്വന്തം രക്തസാക്ഷി കുടുംബങ്ങളോട് പോലും നീതി പുലർത്താത്ത പാർട്ടിയാണ് സി.പി.എം. കള്ള് ഷാപ്പിലെ കത്തിക്കുത്തിൽ മരിച്ചവരെപ്പോലും രക്തസാക്ഷികളായി ചിത്രീകരിച്ച് സി.പി.എം ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് സമാഹരിച്ച ഫണ്ട് ആരും ദുരുപയോഗം ചെയ്യില്ല. കൃത്യമായ കണക്കുകളുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. ഇതിൽ എം. സ്വരാജിന്റെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ എഫ്.സി.ആർ.എ ബില്ല് ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്. ബിജെപി കോടികൾ ഒഴുക്കിയാണ് പ്രചാരണം നടത്തുന്നത്. എന്നാൽ അവർക്ക് സീറ്റ് ലഭിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ശേഷം ആരായിരിക്കും കോൺഗ്രസ് മുഖ്യമന്ത്രി എന്നത് പാർട്ടി പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















