ഉത്തർപ്രദേശിലെ അംറോഹയിൽ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അയാളുടെ സുഹൃത്തും അറസ്റ്റില്‍. അംറോഹ സ്വദേശിയായ മെഹ്‌രാജ് ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഇയാളുടെ ഭാര്യ റൂഹി, കാമുകൻ ഫർമാൻ, സുഹൃത്ത് അദ്നാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. റൂഹിയും ഫർമാനും തമ്മിലുള്ള അടുപ്പം മെഹ്‌രാജ് എതിർത്തിരുന്നു. തുടർന്ന് കാമുകനുമായി മെഹ്‌രാജിനെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നു.
ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി മെഹ്‌രാജിനെ മയക്കിയ ശേഷം, കാമുകനെയും സുഹൃത്തിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം. കൈകാലുകൾ കെട്ടിയിട്ട ശേഷം കഴുത്തറുത്ത് മരണം ഉറപ്പാക്കി.
ക്രൂരമായ കൊലപാതകത്തിന് ശേഷം ഒന്നുമറിയാത്ത ഭാവത്തിൽ മക്കൾക്കൊപ്പം മൃതദേഹത്തിന് അരികിൽ തന്നെ റൂഹി രാത്രി കഴിച്ചുകൂട്ടി. പിറ്റേന്ന് രാവിലെ മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും റൂഹിയുടെ മൊഴികളിലെ വൈരുദ്ധ്യം പൊലീസിന് സംശയമുണ്ടാക്കി.
തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തുവന്നത്. പ്രതികളിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
















