ലോകം യുദ്ധഭീതിയിലും സംഘർഷങ്ങളിലും കഴിയുന്ന പശ്ചാത്തലത്തിൽ, സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ലിയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ഈസ്റ്റർ ചടങ്ങുകളിലാണ് ലോകത്തോടായി അദ്ദേഹം ഈ സുപ്രധാന ആഹ്വാനം നടത്തിയത്.
സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്നും ശത്രുതയുടെ പാത വെടിയാനും അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാനും ലിയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു.
അവിശ്വാസം, ഭയം, സ്വാർത്ഥത, കോപം തുടങ്ങിയ ഘടകങ്ങൾ യുദ്ധത്തിലൂടെയും അനീതിയിലുടെയും രാജ്യങ്ങളെയും മനുഷ്യരെയും ഒറ്റപ്പെടുത്തുന്നുവെന്നും മാർപാപ്പ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.
നൈരാശ്യത്തെ പ്രതിരോധിക്കാനും തളരാതെ മുന്നോട്ടുപോകാനും ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഈസ്റ്റർ സമ്മാനങ്ങൾ ലോകത്തെമ്പാടും വളരാൻ അനുവദിക്കണമെന്നും മാർപാപ്പ് ആഹ്വാനം ചെയ്തു.
മനുഷ്യന് ശരീരത്തെ ഇല്ലാതാക്കാനാകുമെങ്കിലും സ്‌നേഹമാകുന്ന ദൈവത്തിന്റെ ജീവൻ മരണത്തെ മറികടക്കാനാകുന്ന നിത്യജീവനാണെന്നും അതിനെ തടവിലാക്കാനാകില്ലെന്നും മാർപാപ്പ പറഞ്ഞു.
ഇപ്പോഴത്തെ സംഘർഷങ്ങളുടെ പേര് പറഞ്ഞില്ലെങ്കിലും വിഭജിക്കുന്നതും വധിക്കുന്നതുമായ പാപത്തിന്റെ കാഠിന്യത്തോട് ദൈവം സ്‌നേഹത്തിന്റെ ശക്തിയാൽ പ്രതികരിക്കുമെന്നും ജീവിതങ്ങളെ അത് പുനസ്ഥാപിക്കുമെന്നും മാർപാപ്പ പറഞ്ഞു. ദൈവസ്‌നേഹത്തിന്റെ ശക്തി ഏത് തിന്മയേക്കാളും ശക്തമാണെന്നും മാർപാപ്പ പറഞ്ഞു.
















