ആന്ധ്രപ്രദേശിലെ മാച്ചെർലയിൽ ദുരഭിമാനക്കൊലയുടെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. പ്രണയവിവാഹം കഴിച്ചതിന് യുവതിയെ വീട്ടുകാർ കൊലപ്പെടുത്തിയ ശേഷം, പൊലീസിന്റെ സഹായത്തോടെ ആത്മഹത്യയാക്കി മാറ്റാൻ ശ്രമിച്ചെന്നാണ് കണ്ടെത്തൽ.
ചൗഡേശ്വരി എന്ന യുവതി തന്റെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് മാർച്ച് 4ന് കാമുകനെ വിവാഹം കഴിച്ചു. ഇതിനെത്തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് ദമ്പതികൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു.
മാച്ചെർല ടൗൺ സർക്കിൾ ഇൻസ്പെക്ടർ ഇവരെ കണ്ടെത്തുകയും, ചൗഡേശ്വരിയെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവം മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയക്കുകയും ചെയ്തു. എന്നാൽ മൂന്ന് ദിവസത്തിനു ശേഷം യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് വീട്ടുകാർ ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഉറക്കത്തിനിടെ തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചാണ് ചൗഡേശ്വരിയെ കൊലപ്പെടുത്തിയതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
തന്റെ ഇഷ്ടത്തിനു വിരുദ്ധമായി വിവാഹം കഴിച്ചതിലുള്ള ദേഷ്യം കാരണം അച്ഛൻ ചന്ദ്രശ്രീനുവും മറ്റൊരു ബന്ധുവും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇവരെ നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവതിയുടെ മാതാപിതാക്കളിൽ നിന്ന് കൈക്കൂലി വാങ്ങി കൊലപാതക വിവരം ഒളിപ്പിക്കാനും അവരെ സംരക്ഷിക്കാനും സർക്കിൾ ഇൻസ്പെക്ടർ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
















