കേരളത്തിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ ‘കലാശക്കൊട്ടും’ യുഡിഎഫിന്റെ വിജയകാഹളവുമായിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പത്തു വർഷത്തെ ദുർഭരണത്തിൽ നിന്ന് മോചനം നേടാൻ ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. “ബൈ ബൈ പിണറായി” എന്ന ഹാഷ്‌ടാഗോടെ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
ബിജെപിയുമായും മറ്റ് വർഗീയ സംഘടനകളുമായും സന്ധി ചെയ്ത് എങ്ങനെയെങ്കിലും അധികാരം നിലനിർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് വേണുഗോപാൽ ആരോപിച്ചു. എന്നാൽ കേരളത്തിലെ ജനങ്ങൾക്കിടയിൽ ഇത് വിലപ്പോകില്ലെന്ന് ഉറപ്പായതായും, എൽഡിഎഫിന് തോൽവി ഭീതി തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി ഭരണത്തിന് അന്ത്യം കുറിക്കേണ്ടതിന്റെ പത്ത് കാരണങ്ങളാണ് അദ്ദേഹം അക്കമിട്ട് നിരത്തുന്നത്.
സംസ്ഥാനത്തെ സാമ്പത്തിക രംഗം തകർന്നടിഞ്ഞതും വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാത്തതുമാണ് വേണുഗോപാൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. വീട്ടുനികുതി, വസ്തുനികുതി, വൈദ്യുതി ചാർജ്, ചികിത്സാനിരക്ക്, ബസ് കൂലി എന്നിവ ഇനിയും കുത്തനെ വർധിക്കാനാണ് സാധ്യതയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സർക്കാർ ആശുപത്രികൾ സേവന കേന്ദ്രങ്ങളിൽ നിന്ന് ‘കൊലക്കളങ്ങളായി’ മാറിക്കൊണ്ടിരിക്കുകയാണെന്നും വന്യജീവി ആക്രമണങ്ങളിൽ ജനങ്ങൾ പൊറുതിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പിൻവാതിൽ നിയമനങ്ങൾ സർക്കാരിന്റെ മുഖമുദ്രയായി മാറിയെന്ന് കെ.സി വേണുഗോപാൽ വിമർശിച്ചു. സഹകരണ പ്രസ്ഥാനങ്ങളെ കൊള്ളയടിക്കുന്ന സാഹചര്യം തുടരുകയാണ്. മുഖ്യമന്ത്രിക്കെതിരെ അര ഡസനിലധികം കേസുകൾക്ക് സാധ്യതയുണ്ടെങ്കിലും അധികാരം ഉപയോഗിച്ച് അവ അടിച്ചമർത്താനാണ് ശ്രമം നടക്കുന്നത്. ആഡംബരങ്ങൾക്കായി പൊതുപണം ധൂർത്തടിക്കുന്ന ‘ആറാട്ട്’ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പരിഹസിച്ചു.സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള സർക്കാരിന്റെ വാദങ്ങൾ പൊള്ളയാണെന്ന് വേണുഗോപാൽ ആരോപിച്ചു.
















